തസ്തിക നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അധ്യാപക തസ്തികാ നിര്‍ണയം നടത്തുന്നത് കെ.ഇ.ആര്‍ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുഗുണമായാണ്. എല്ലാ കാലത്തും കുട്ടികളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് അധ്യാപക തസ്തികാ നിര്‍ണയത്തിലും പ്രതിഫലനം ഉണ്ടാവാറുണ്ട്. ഊഹത്തിൻ്റെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ തസ്തിക നഷ്ടപ്പെടും എന്ന് പറയുന്നത്.
2024-25 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം പൂര്‍ത്തികരിക്കുന്നതിന് 26/09/24-ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 31/10/2024 വരെ സമയം അനുവദിച്ചിട്ടുണ്ട്. നാളിതുവരെ സമന്വയ പോര്‍ട്ടല്‍ മുഖേന തസ്തിക നിര്‍ണ്ണയം പൂര്‍ത്തീകരിച്ച സ്‌കൂളുകളില്‍ 3211 തസ്തികകള്‍ കുറവു വന്നതായി പോര്‍ട്ടലില്‍ കാണുന്നുണ്ട്. ഇതില്‍ ഗവണ്‍മെൻ്റ് സ്‌കൂളുകളില്‍ 1410 തസ്തികയും എയ്ഡഡ് സ്‌കൂളില്‍ 1801 തസ്തികകളും ഉള്‍പ്പെടുന്നു. എന്നാല്‍ ഈ വര്‍ഷം തന്നെ 1799 സ്‌കൂളുകളില്‍ നിന്നായി 3892 അധിക തസ്തിക പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ട്. ഇവ ഉന്നത പരിശോധനക്കായി ഡിഇഒ/ഡിഡിഇ എന്നിവര്‍ക്ക് നല്‍കിയിരിക്കുകയാണ്. പരിശോധന പൂര്‍ത്തികരിച്ച് പ്രൊപ്പോസലുകള്‍ ലഭിച്ചാല്‍ മാത്രമേ തസ്തികകളുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ കഴിയുകയുളളൂ എന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌പെഷ്യല്‍ ഓര്‍ഡര്‍ നല്‍കിയത് ജനപ്രതിനിധികളുടെ ആവശ്യം മുന്‍നിര്‍ത്തിയും അനുകമ്പ അര്‍ഹിക്കുന്നവര്‍ക്കും ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കുമെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ വളരെ സുതാര്യമായ നടപടിക്രമങ്ങള്‍ ആണ് ഉണ്ടായിട്ടിട്ടുള്ളത്.

































