കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുതിയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അലക്സാണ്ടർ തോമസിനെ നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. നേരത്തെ മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പേര് ഗവർണർക്ക് കൈമാറിയത്.
ജസ്റ്റിസ് അലക്സാണ്ടർ തോമസ് 2023 ജൂലൈയിൽ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. 2014 ജനുവരി 23 മുതൽ 2023 സെപ്റ്റംബർ 4 വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചു. അദ്ദേഹം കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ 25000 ത്തോളം കേസുകൾ തീർപ്പാക്കിയിട്ടുണ്ട്. കേരള ജുഡീഷ്യൽ അക്കാദമിയുടെ പ്രസിഡന്റായും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും കേരള സംസ്ഥാന മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെന്ററിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള യൂണിറ്റ് എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു. കോമൺവെൽത്ത് യങ് ലോയേഴ്സ് കോഴ്സിൽ ബ്രിട്ടിഷ് സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ച 4 ഇന്ത്യൻ അഭിഭാഷകരിൽ ഒരാളാണ് അദ്ദേഹം.

































