വിഴിഞ്ഞം തുറമുഖത്തിന്‍റെ അവകാശത്തെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തർക്കം രൂക്ഷം. ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ട്രയല്‍ റണ്‍ ആയതുകൊണ്ടാണ് എല്ലാവരെയും ക്ഷണിക്കാതിരുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.വി ഡി സതീശനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ യുഡിഎഫ് നേതൃത്വം പ്രതിഷേധം അറിയിച്ചു. പുനരധിവാസ പാക്കേജ് ഇടതുസര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ എം പി ചടങ്ങില്‍ പങ്കെടുത്തില്ല.
വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോള്‍ പ്രതിപക്ഷത്തെ അവഗണിച്ചെന്ന ആരോപണം കടുക്കുകയാണ്. പദ്ധതി യുഡിഎഫിന്‍റെ കുഞ്ഞാണെന്നും വി ഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയിലാണ് പദ്ധതി തീരമണിഞ്ഞതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്‍കണമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്‍ ആവശ്യപ്പെട്ടു. പദ്ധതി പൂർത്തിയായതിൽ ഏറ്റവും സന്തോഷിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മാവെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി തർക്കിക്കാം പക്ഷേ മാതൃത്വം ഉമ്മൻ ചാണ്ടി സർക്കാരിനെന്ന് മുന്‍മന്ത്രി കെ ബാബുവും പ്രതികരിച്ചു.

കപ്പലിനുള്ള സ്വീകരണ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂർ എം പിയും വ്യക്തമാക്കി. പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്നും തരൂർ ആരോപിച്ചു. അതേ സമയം സ്ഥലം എംഎല്‍എ എം വിന്‍സന്‍റ് ചടങ്ങില്‍ പങ്കെടുക്കും. പ്രതിപക്ഷത്തെ ജനപ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവിനെ തന്നെ ക്ഷണിക്കണമെന്നില്ലെന്നും മന്ത്രി വി എന്‍ വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം ഉള്ളപ്പോഴും യുഡിഎഫ് ചടങ്ങ് ബഹിഷ്കരിക്കില്ല. പദ്ധതി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചുകൊണ്ട് നാളെ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തും.
നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. യു.ഡി.എഫിന്‍റെ സ്വപ്നപദ്ധതിയായിരുന്നു വിഴിഞ്ഞമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫെയ്സുബുക്ക് പോസ്റ്റിൽ പറഞ്ഞു.
വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കടല്‍ക്കൊള്ള’ എന്ന് എഴുതിയത് ദേശാഭിമാനിയും. അന്ന് ഉമ്മന്‍ ചാണ്ടിയേയും യു.ഡി.എഫിനേയും അപഹസിച്ചവർ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണിതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

































