സൂര്യനെല്ലി കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സിബി മാത്യൂസിനെതിരെ പോലീസ് കേസെടുത്തു. മണ്ണന്തല പോലീസാണ് സിബി മാത്യൂസിനെതിരെ കേസെടുത്തത്. ഇതുസംബന്ധിച്ച പരാതിയിൽ നടപടിയെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നിർഭയം എന്ന ആത്മകഥയിലാണ് സിബി മാത്യൂസ് സൂര്യനെല്ലി കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.
മുൻ പൊലീസ് ഉദ്യോഗസ്ഥനായ കെകെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സിബി മാത്യൂസിന് എതിരായ പരാതി പരിഗണിച്ച് ഏഴ് ദിവസത്തിനകം നടപടിയെടുക്കാൻ മണ്ണന്തല പോലീസിന് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു. ആത്മകഥയിൽ പെൺകുട്ടിയുടെ പേരില്ലെങ്കിലും തിരിച്ചറിയാനാവുന്ന വിധത്തിൽ വിവരങ്ങളുണ്ടെന്നാണ് പരാതി.
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ വിവരങ്ങൾ വിലാസം സഹിതം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഐപിസി 228 എ പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് പരാതിയിൽ പറയുന്നു. സിബി മാത്യൂസിന് എതിരായ പരാതി തള്ളിയ പൊലീസ് മേധാവിയുടെ നടപടി ഹൈക്കോടതി അസാധുവാക്കി.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടി എന്നാണ് ആത്മകഥയിൽ പരാമർശിച്ചിട്ടുളളത്. ഇത് ലൈംഗിക അതിക്രമത്തിന് ഇരയായ ആളെക്കുറിച്ചു തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഒരാളുടെ വിവരങ്ങൾ തിരിച്ചറിയാവുന്ന വിധം പരസ്യപ്പെടുത്തുന്നത് ഐപിസി 228 എ പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞിരുന്നു.

































