മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടന്‍ ആസിഫ് അലി. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നൽകിയവരെ ബഹുമാനിക്കുന്നു എന്ന് ആസിഫ് അലി പറഞ്ഞു. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും എന്നും താരം അറിയിച്ചു.
റിപ്പോർട്ട് വായിക്കാതെ കൂടുതൽ പറയാനില്ല. സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം മൊഴി നൽകിയവർക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ആസിഫ് അലി പറഞ്ഞു. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന് സിനിമാ താരം ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചിരുന്നു. അതു പക്ഷെ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ലെന്നാണ് ഷൈന്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നു. അതുപക്ഷെ ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന സ്ത്രീയുടെ ഒപ്പവും എനിക്ക് നില്‍ക്കേണ്ടി വരും, പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ പറയുന്ന പുരുഷന്റെ ഒപ്പവും എനിക്ക് നില്‍ക്കേണ്ടി വരും കാരണം പീഡിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല’- ഷൈന്‍ പറഞ്ഞത്.
അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നതടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഇന്ന് പുറത്തു വന്നത്. മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാത്രമല്ല, കഴിവുള്ള നടന്മാരെ ഉള്‍പ്പടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കിയത് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. താരാധിപത്യം അടക്കി ഭരിക്കുന്നു. ഉന്നത താരങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയെല്ലാം തുടച്ചുനീക്കും.ചാന്‍സ് ലഭിക്കാന്‍ വഴങ്ങിക്കൊടുക്കണം. സ്ത്രീകളെ പീഡിപ്പിക്കുന്ന സമീപനം. ഇത് മനുഷ്യാവകാശ ലംഘനം. ഭരണഘടനാ വിരുദ്ധമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

































