താരസംഘടനയായ ‘അമ്മ’യിൽ തിരക്കിട്ട നീക്കങ്ങൾ. ലൈംഗിക ആരോപണം നേരിട്ട സംവിധായകൻ രഞ്ജിത്തും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖും രാജി വെച്ചിരുന്നു. ഇതോടെ പുതിയ ജനറൽ സെക്രട്ടറിയെകണ്ടെത്തുന്നതിനായി ‘അമ്മ’ സംഘടനയുടെ നിര്‍ണായക എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ ചേരും
നിലവിൽ ജോയിൻ സെക്രട്ടറി ബാബു രാജിനാണ് താത്കാലിക ചുമതല നൽകിയിരിക്കുന്നത്. സിദ്ദിഖ് മോഹൻലാലിന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെയാണ് ബാബുരാജിന് ചുമതല കൈമാറിയത്. ഇതിനിടെ ആരോപണങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം. ദിലീപ് ചിത്രത്തിനായാണ് സിദ്ദിഖ് ഊട്ടിയിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ പ്രത്യേക സംഘത്തെ നിയമിച്ചതായി അറിയിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഘത്തില്‍ നാല് വനിതാ ഉദ്യോഗസ്ഥരുമുണ്ട്. ആരോപണം ഉന്നയിച്ചവർ പരാതിയിൽ ഉറച്ചു നിന്നാൽ കേസെടുക്കും.
































