പ്രതി കുടക് സ്വദേശി പിഎ സലീം തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ശാസ്ത്രീയമായി തെളിയുക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധനയ്ക്ക വിധേയമാക്കുന്നത്. നടപടികളുടെ ഭാഗമായി സലീമിൻ്റെ രക്തവും മുടിയും ശേഖരിക്കാൻ ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്കായി നാളെ തന്നെ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. അഞ്ച് ദിവസത്തേക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.നേരത്തേ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സലീം കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും.
സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് റിമാൻ്റ് റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. മോഷണം നടത്താനാണ് ഇയാൾ അസമയത്ത് കറങ്ങിനടന്നതെന്ന് പൊലീസ് പറയുന്നു.

പ്രതി പി.എ സലീമിനെ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീടിന് സമീപത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ചുറ്റും തടിച്ചുകൂടിയ നാട്ടുകാർ പ്രതി സലീമിനെ കണ്ട് അക്രമാസക്തരായി. സലീമിനെ മുഖംമൂടി അണിയിച്ചാണ് തെളിവെടുപ്പിനായി എത്തിച്ചത്. മുഖംമൂടി നീക്കണമെന്ന് ആക്രോശിച്ചുകൊണ്ടാണ് നാട്ടുകാർ പാഞ്ഞടുത്തത്
നാടിനെ ഞെട്ടിച്ച പീഡനം നടന്ന് അഞ്ചാം ദിവസമാണ് പ്രതി സലീമിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെൺകുട്ടിയുടെ വീടിനടുത്ത് സ്ഥിരതാമസക്കാരനാണ് ഇയാൾ. സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം പ്രതി വീട്ടിൽ നിന്ന് മാറിയത് അന്വേഷണ സംഘത്തിൻ്റെ സംശയം ബലപ്പെടുത്തി.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി ഇയാൾ തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാൾ രണ്ട് വർഷം മുൻപ് മേൽപ്പറമ്പ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്‌സോ കേസിലും പ്രതിയാണ്. കുടകിൽ മാല മോഷണ കേസിലും ഇയാൾക്കെതിരെ കേസുണ്ട്.

































