പത്തനംതിട്ട 6 വയസ്സുകാരനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ പൊലീസ് കേസ്. അഭിഭാഷകയായ എസ് കാർത്തികയെ നാലാം പ്രതിയാക്കി മലയാലപ്പുഴ പൊലീസാണു കേസെടുത്തത് ഇവരുടെ ഭർത്താവും സിപിഎം തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറിയുമായ അർജുൻ ദാസ്, സഹോദരൻ അരുൺ ദാസ്, ഭാര്യ സലീഷ എന്നിവരാണു കേസിലെ മറ്റു പ്രതികൾ. സിപിഎം മലയാലപ്പുഴ ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ ഭാര്യയാണു പരാതിക്കാരി
അർജുൻ ദാസിൻ്റെ മലയാലപ്പുഴയിലെ ഭൂമിയിലെ പാറഖനനവുമായി ബന്ധപ്പെട്ട തർക്കമാണു കഴിഞ്ഞ ദിവസം ലോക്കൽ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള നാട്ടുകാരുമായുള്ള സംഘർഷത്തിൽ കലാശിച്ചത്. ഇരുവിഭാഗവും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം ഉണ്ടായിരുന്നു. അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടും തർക്കം തീർക്കാനാകാതെ വന്നതോടെ പാർട്ടിയും പ്രതിസന്ധിയിലായി.
എഫ്ഐആറിൽ പറയുന്നത്: “അർജുൻ ദാസ് തൻ്റെ ഭൂമിയിൽനിന്ന് അനധികൃതമായി മണ്ണും പാറയും നീക്കം ചെയ്യുന്നതു പൊലീസ് പിടികൂടി ഇതു സംബന്ധിച്ച വിവരം നൽകിയതു പരാതിക്കാരിയാണെന്നു തെറ്റിദ്ധരിച്ച്, അവരുടെ വീട്ടിലെത്തിയ പ്രതികൾ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും കുഞ്ഞിനുനേരെ മാരകായുധമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.”
അതേസമയം പരാതിക്കാരിയുടെ ഭർത്താവിനെതിരെ കേസ് കൊടുത്ത വിദ്വേഷത്തിൽ തനിക്കെതിരെ വ്യാജ പരാതിയാണു നൽകിയിരിക്കുന്നതെന്നു കാർത്തിക പറഞ്ഞു. എന്നാൽ കാർത്തികയുടെ സിഡബ്ല്യുസി അംഗത്വം നഷ്ടപ്പെടാതിരിക്കാൻ പൊലീസ് മനഃപ്പൂർവം ജുവനൈൽ ജസ്‌റ്റിസ് ആക്ട് ചുമത്തിയില്ലെന്നും ആക്ഷേപമുണ്ട്
കുട്ടിയെ ആക്രമിച്ചതിനു പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രതികളുടെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നാൽ പ്രതികളുടെ വീടിനു നേരെ കല്ലെറിഞ്ഞെന്ന പരാതിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നാട്ടുകാരായ 20 പേർക്കെതിരെ കേസുണ്ട്.
































