തൃശൂർ:മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന തൃശൂർ ശങ്കരയ്യ റോഡിൽ പണ്ടാരപറമ്പിൽ ഡോ. പി.കെ. സുകുമാരൻ (82) അന്തരിച്ചു. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ സൈക്യാട്രിസ്റ്റായിരുന്നു. യുക്തിവാദ പ്രചാരകനായിരുന്ന ഇദ്ദേഹം രണ്ടു വർഷത്തോളം ‘യുക്തിവിചാരം’ മാസിക പത്രാധിപരായിരുന്നു.
റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽനിന്ന് ഡി.പി.എം നേടിയ ശേഷം ആരോഗ്യവകുപ്പിൽ സൈക്യാട്രിസ്റ്റായി. ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. പിന്നീട് തൃശൂർ പ്രശാന്തി ക്ലിനിക്കിൽ കൺസൽട്ടന്റ് സൈക്യാട്രിസ്റ്റായിരുന്നു. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയിൽ ആജീവനാന്ത ഫെലോ ആയിരുന്നു. കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ തൃശൂർ ജില്ല പ്രസിഡന്റ്, വി.ടി.എൻ യുക്തിവാദ പ്രചാരണവേദി സ്ഥാപക പ്രസിഡന്റ്, എസ്.എൻ വിദ്യാഭവൻ ഡയറക്ടർ, ശ്രീനാരായണ ഗ്ലോബൽ മിഷൻ ജോ. സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. കൃതികൾ: മനുസ്മൃതി കത്തിക്കണോ, ശ്രീനാരായണ ദര്ശനവും ആധുനിക കേരളവും, മതവും ശാസ്ത്രവും, ജ്യോത്സ്യവും മന്ത്രവാദവും, അപസ്മാരം, ഹിപ്നോട്ടിസം, ഹിപ്നോട്ടിസം: സത്യവും മിഥ്യയും, ഹിപ്നോട്ടിസം എന്ത്, എങ്ങനെ?, സ്കിസോഫ്രിനിയ അനുഭവം, മരുന്നും ആരോഗ്യവും, അപസ്മാരം യുക്തിവിചാരം, നിങ്ങളുടെ കുഞ്ഞിനെ മിടുക്കനും പ്രതിഭാശാലിയുമാക്കാം, തലവേദനകൾ, ആയുരാരോഗ്യസൗഖ്യം, രോഗം രോഗശമനം, ഭക്ഷണവും ആരോഗ്യവും, സ്ത്രീകളുടെ മാനസികരോഗങ്ങൾ, ഇതാ നിങ്ങളുടെ കുടുംബഡോക്ടർ, മാനസിക സമ്മർദം: കാരണങ്ങളും പരിഹാരവും, മനുഷ്യശരീരമെന്ന മഹായന്ത്രം തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കെ.സി. രത്നവല്ലി. മക്കൾ: ഡോ. സന്തോഷ് (മാനസികാരോഗ്യ ആശുപത്രി തൃശൂർ), ഡോ. സജീഷ്, (യു.കെ). മരുമക്കൾ: ഡോ. ഇന്ദു (ഗൈനക്കോളജിസ്റ്റ്, അശ്വിനി ആശുപത്രി, തൃശൂർ) ഡോ. റോഷി (യു.കെ). മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ന് തൃശൂർ മെഡിക്കൽ കോളജിന് കൈമാറും.






























