മുംബൈ: ഇന്ത്യാ മുന്നണി അധികാരം പിടിച്ചാൽ അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വർഷവും ഓരോ പ്രധാനമന്ത്രിയായിരിക്കും. ഇന്ത്യാ സഖ്യത്തിൻ്റെ ഏക ലക്ഷ്യം അധികാരത്തിലെത്തുകയും പിന്നാലെ പണം ഉണ്ടാക്കുകയും ആണെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മത്തെ തള്ളി പറയുന്നവരെ ആദരിക്കുന്നതിൽ അവർക്ക് ഒരു മടിയുമില്ലെന്നും മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാമർശം.
ദക്ഷിണേന്ത്യയെ വിഭജിച്ച് പ്രത്യേകരാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യാ സഖ്യം കർണാടകയിലും തമിഴ്‌നാട്ടിലും പ്രസംഗിക്കുന്നതെന്നും മോദി പറഞ്ഞു. അവർ ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവയ്ക്കുന്നു വെന്നും അദ്ദേഹം ആരോപിച്ചു.
എൻഡിഎയുടെ വികസനത്തിൻ്റെ ട്രാക്ക് റെക്കോർഡുമായി എതിരിടാൻ കഴിയില്ലെന്ന് മനസിലായതോടെ കോൺഗ്രസും അവരുടെ സുഹൃത്തുക്കളും ത ന്ത്രങ്ങൾ മാറ്റുകയാണ്. അവർ ദേശവിരുദ്ധ അജൻഡകളും പ്രീണനവും മു ന്നോട്ടുവയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണി സർക്കാർ ഉണ്ടാക്കിയാൽ പൗരത്വനിയമം റദ്ദാക്കും. മൂന്നക്ക സംഖ്യയിലുള്ള സീറ്റുകൾ പോലും അവർക്ക് വിജയിക്കാൻ കഴിയില്ല. ഇന്ത്യാ സഖ്യത്തിനു സർക്കാരുണ്ടാക്കാനുള്ള പടിവാതിലിൽപോലും എത്താൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.

































