സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് കക്കയത്ത് ഉണ്ടായ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ പാലാട്ട് അബ്രഹാം (70), തൃശൂരില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ വാച്ച്മരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62) എന്നിവരാണ് മരിച്ചത്.
കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിലുള്ള കൃഷിയിടത്തിൽവെച്ചാണ് അബ്രഹാമിനെ കാട്ടുപോത്ത് കുത്തിയത്. കൊമ്പ് കൊണ്ട് ശരീരത്തില്‍ ആഴത്തിൽ പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൃശ്ശൂരില്‍ വാഴച്ചാലിനും പെരിങ്ങൽകുത്ത് അണക്കെട്ടിനും ഇടയിലുള്ള വാച്ചുമരം കോളനിയില്‍ നിന്നും വനവിഭവങ്ങൾ ശേഖരിക്കാന്‍ കാട്ടിലേക്ക് പോകുന്നതിനിടെയാണ് ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സയ്ക്കു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 3.30-നായിരുന്നു സംഭവം.
































