ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ എസ് ശർമിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുത്ത ചടങ്ങിലായിരുന്നു ശര്‍മിള പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകയും പ്രസിഡന്റുമാണ് ശര്‍മിള. ബിആർഎസ് ആധിപത്യം അവസാനിപ്പിച്ച് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി സീറ്റുകൾ തൂത്തുവാരിയതിന് പിന്നാലെയാണ് ഈ നിർണായക നീക്കം.
താനും മറ്റ് നേതാക്കളും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തെ കാണുമെന്നും ഡല്‍ഹിയില്‍ നിര്‍ണായകമായ പ്രഖ്യാപനം നടത്തുമെന്നും ഹൈദരാബാദില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിന് ശേഷം ശര്‍മിള പറഞ്ഞിരുന്നു. പിന്നാലെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ശര്‍മിള കോണ്‍ഗ്രസില്‍ ചേരുകയാണോ എന്ന ചോദ്യത്തിന് അതെയെന്നായിരുന്നു മറുപടി.
തെലങ്കാനയില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസിന്റെ അഴിമതിയും ജനവിരുദ്ധവുമായ ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് ശര്‍മിള വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുള്ളതിനാലാണ് താന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ വോട്ടുകളുടെ ഭിന്നിപ്പ് മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ശർമിള വിസമ്മതിച്ചു.
‘കഴിഞ്ഞ 9 വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും കെ ചന്ദ്രശേഖര്‍ റാവു പാലിച്ചിട്ടില്ല. അതുകൊണ്ട് കെസിആര്‍ വീണ്ടും അധികാരത്തില്‍ വരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വൈഎസ്ആറിന്റെ മകള്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ അവസരത്തെ പിന്തുണയ്ക്കുന്നു. 55-ലധികം മണ്ഡലങ്ങളില്‍ ഞാന്‍ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ നിര്‍ണായകമാകും’, വൈഎസ് ശര്‍മിള കൂട്ടിച്ചേര്‍ത്തു. അവിഭക്ത ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രി അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളാണ് ശര്‍മിള.































