ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ടു നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ ഗവർണർ ഒപ്പിടാതെ വന്നതോടെ ഇതിനായി ആർഡിഒമാരുടെ നേതൃത്വത്തിൽ പ്രത്യേക അദാലത്തുകൾ നടത്താൻ സർക്കാർ തീരുമാനിച്ചു. നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) 2023 ബില്ലിൽ മൂന്നു മാസം കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാതെ വന്നതാണ് സർക്കാരിനെ വലച്ചത്. ഭൂമി തരംമാറ്റം വരുത്തി ഉത്തരവിടാനുള്ള അധികാരം 27 റവന്യു ഡിവിഷനൽ ഓഫിസർമാർക്കു (ആർഡിഒ) പുറമേ ഓരോ താലുക്കിലെയും ഓരോ ഡപ്യൂട്ടി കലക്ടർക്കു കുടി നൽകുന്നതായിരുന്നു ഭേദഗതി ബിൽ. ഇതോടെയാണ് 27 റവന്യു ഡിവിഷൻ തലങ്ങളിലായി അദാലത്തുകൾ നടത്താൻ മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ചേർന്ന റവന്യു സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തിലേറെ അപേക്ഷകളിൽ, 25 സെന്ററിനു താഴെ വിസ്‌തൃതിയുള്ളതും ഫീസ് അടയ്ക്കേണ്ടതില്ലാത്തതുമായ 1.26 ലക്ഷം ഓൺലൈൻ അപേക്ഷകൾ ജനുവരി 16ന് ആരംഭിക്കുന്ന അദാലത്തുകളിൽ തീർപ്പാക്കാൻ ലാൻഡ് റവന്യു കമ്മിഷണർ നിർദേശം നൽകി. ഡിസംബർ 31 വരെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കും
അപേക്ഷയുടെ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷകൾ ആർഡിഒമാർക്കു കൈമാറിക്കഴിഞ്ഞു. ഇതിൽ നിന്നു സൗജന്യ തരംമാറ്റത്തിന് അർഹമായവ വേർതിരിച്ച് മുൻഗണനാ അടിസ്ഥാനത്തിൽ തീർപ്പാക്കും. അതിനു മുൻപായി ആർഡിഒമാർ വില്ലേജ് ഓഫിസുകൾക്ക് ഓൺലൈനായി കൈമാറി റിപ്പോർട്ട് വാങ്ങും. ഓരോ ദിവസവും ക്ലാർക്കും സൂപ്രണ്ടും പരിശോധിക്കേണ്ട അപേക്ഷകളുടെ എണ്ണം ആർഡിഒ നിശ്ചയിക്കും. ഉത്തരവിടുമ്പോൾ അപേക്ഷകനെ എസ്എംഎസ് മുഖേന അറിയിക്കും. തരംമാറ്റ നടപടികൾക്കായി അനുവദിച്ച മുഴുവൻ ഉദ്യോഗസ്‌ഥരെയും ആർഡിഒ ഓഫിസുകളിൽ നിയമിച്ചുവെന്നും അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോയെന്നു കലക്‌ടർമാർ ഉറപ്പാക്കണമെന്നും ലാൻഡ് റവന്യു കമ്മിഷണർ വ്യക്തമാക്കി. ഓരോ ഡിവിഷനിലെയും അദാലത്തുകളുടെ തീയതി പിന്നീടു നിശ്ചയിക്കും.

































