ശബരിമലയിലെ തീർത്ഥാടക തിരക്കിൽ ഇടപ്പെട്ട് കേന്ദ്ര സർക്കാർ. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം നിലവിൽ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ്കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വർഷത്തിൽ 15 ലക്ഷത്തോളം ഭക്തർ തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്. അവർക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തിരക്ക് വർദ്ധിച്ചെങ്കിലും വരുമാനത്തിൽ വലിയ ഇടിവുണ്ടായതായുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മണ്ഡലകാലം ആരംഭിച്ച് 28 ദിവസത്തെ ആകെ വരുമാനം കണക്കാക്കുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 കോടിയുടെ കുറവുണ്ടെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്.
ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്താണ് ശബരിമല കണക്കുകൾ പുറത്തുവിട്ടത്. 134,44,90,495 രൂപയാണ് ഇതു വരെയുള്ള വരുമാനമായി ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വരവ് 154,77,97,005 രൂപയായിരുന്നു. അപ്പം വിൽപ്പനയിൽ ഇത്തവണ 8,99,05,545 ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 9,43,54,875 രൂപയായിരുന്നു. അപ്പം വിൽപ്പനയിൽ 44,41,10350 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്തവണ അരവണ വിൽപനയിൽ 61,91,32,020 രൂപ വരുമാനം ലഭിച്ചതായി പ്രശാന്ത് പറയുന്നു. അതേസമയം കഴിഞ്ഞവർഷം ഇത് 73,75,46,670 രൂപയായിരുന്നു. 11,84,14050 രൂപയുടെ കുറവാണ് അരവണ വില്പനയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. കാണിക്കയിനത്തിൽ ഈ വർഷം 41,80,66,720 രൂപ ലഭിച്ചു. കഴിഞ്ഞ വർഷം 46,45,85,520 രൂപയായിരുന്നു ലഭിച്ചത്. ഓൺലൈൻ അക്കോമഡേഷൻ ഇനത്തിൽ ഈ വർഷം 34,16,425 രൂപ ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷം 33,92,050 രൂപയാണ് ലഭിച്ചത്. ഇക്കാര്യത്തിൽ വരുമാനം വർദ്ധിച്ചതായിട്ടാണ് കാണിക്കുന്നത്.
ഓൺലൈൻ വഴിപാട് ഇനത്തിൽ ഈ വർഷം 71,46,565 രൂപയാണ് ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷം 1,14,36,170 രൂപ ലഭിച്ചിരുന്നു. അന്നദാന സംഭാവന ഇനത്തിൽ ഈ വർഷം 1,14,45,455 രൂപ ലഭിച്ചപ്പോൾ കഴിഞ്ഞ വർഷം 1,20,71,973 രൂപയായിരുന്നു കിട്ടിയത്. കഴിഞ്ഞ ദിവസം വരെ 17,56,730 പേർ ശബരിമലയിൽ ദർശനം നടത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഒന്നര ലക്ഷം തീർത്ഥാടകർ ഇക്കുറി കുറഞ്ഞുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
































