രാജസ്ഥാൻ മുഖ്യമന്ത്രിയായി ബിജെപിയുടെ ഭജൻലാൽ ശർമ്മ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ദിവ്യകുമാരി, പ്രേംചന്ദ് ഭൈർവ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നവംബർ 25ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 200 സീറ്റുകളിൽ, 115 സീറ്റുകൾ നേടി ബിജെപി ഒറ്റയ്ക്ക് അധികാരം നേടുകയായിരുന്നു. 69 സീറ്റുകളിൽ മാത്രം വിജയിച്ച അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് തുടർഭരണം നേടാനായിരുന്നില്ല. ഇതാദ്യമായാണ് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട വ്യവസായിയായ ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് അപ്രതീക്ഷിതമായിരുന്നു. വസുന്ധര രാജ മുഖ്യമന്ത്രിയാകുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്.
കഴിഞ്ഞ 34 വർഷമായി സജീവ രാഷ്ട്രീയത്തിലുണ്ടെങ്കിലും ഭജൻലാൽ ശർമ്മ ഇതാദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പിന്നീട് ഭാരതീയ ജനത യുവമോർച്ചയുടെ വിവിധ പദവികൾ വഹിച്ചു. 27ാം വയസ്സിൽ സർപഞ്ചായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസഡിന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി ബിജെപി നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ത്രിപുര മുഖ്യമന്ത്രി മണിക് സാഹ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഘ്വാൾ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരും ചടങ്ങ് വീക്ഷിക്കാനെത്തി. അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട വാസുദേവ് ദേവ്നാനിയാണ് പുതിയ സ്പീക്കർ. മന്ത്രിസഭാ വികസനം ഉടനെയുണ്ടാകുമെന്നാണ് സൂചന.
































