19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 15 സെഷനുകൾ ഉണ്ടാക്കും
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ മുതൽ 22 വരെ നടക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 15 സെഷനുകൾ ഉണ്ടാക്കും.ഈ സെക്ഷനുകളിൽ നിയമനിർമ്മാണങ്ങളെയും മറ്റ് വിഷയങ്ങളെയും കുറിച്ചുള്ള ചർച്ചകൾ നടക്കുമെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
ടിഎംസി എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരായ ‘ചോദ്യത്തിന് കൈക്കൂലി’ ആരോപണത്തെക്കുറിച്ചുള്ള എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ട് സമ്മേളനത്തിനിടെ ലോക്‌സഭയിൽ അവതരിപ്പിക്കും. സമിതി ശുപാർശ ചെയ്യുന്ന പുറത്താക്കൽ നടപടി പ്രാബല്യത്തിൽ വരണമെങ്കിൽ സഭ റിപ്പോർട്ട് അംഗീകരിക്കണം.
കൂടാതെ ഐപിസി, സിആർപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്ക്ക് പകരം വയ്ക്കാനുള്ള മൂന്ന് പ്രധാന ബില്ലുകളും സെഷനിൽ പരിഗണിയ്ക്കാൻ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച് മൂന്ന് റിപ്പോർട്ടുകൾ സ്റ്റാൻഡിംഗ് കമ്മിറ്റി ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ടതാണ് പരിഗണിക്കാൻ സാധ്യതയുള്ള മറ്റൊരു പ്രധാന ബിൽ.
മൺസൂൺ സെഷനിൽഅവതരിപ്പിച്ച ബിൽ, പ്രതിപക്ഷത്തിന്റെയും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ പാസാക്കിയിരുന്നില്ല. സിഇസിയുടെയും ഇസിയുടെയും പദവി കാബിനറ്റ് സെക്രട്ടറിയുടേതിന് തുല്യമായി കൊണ്ടുവരാൻ ശ്രമിച്ചത് പ്രതിപക്ഷത്തിന്റെയും മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർമാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിലവിൽ സുപ്രീം കോടതി ജഡ്ജിയ്ക്ക് തുല്യമായ പദവിയാണ് ഇവർ വഹിക്കുന്നത്.

































