ന്യൂഡൽഹി: ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ്, സന്ദീപ് മേത്ത എന്നിവർ സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു. സുപ്രീംകോടതി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡി.ൈവ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി.
കഴിഞ്ഞദിവസമാണ് ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, രാജസ്ഥാൻ ചീഫ് ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ്, ഗുവാഹതി ചീഫ് ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. 2008 ജനുവരിയിൽ മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, 2021ൽ തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസായി. 2022 മുതൽ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു
2008 ജൂലൈയിൽ പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് 2023 മേയ് 30 മുതൽ രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസാണ്. 2011 മേയ് 30നാണ് ജസ്റ്റിസ് സന്ദീപ് മേത്ത രാജസ്ഥാൻ ഹൈകോടതി ജഡ്ജിയായത്. 2023 ഫെബ്രുവരി 15 മുതൽ ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസാണ്.

































