കൽപ്പറ്റ: എഡിഎം നവീൻ ബാബുവിൻ്റെ മരണം കേരളം മുഴുവൻ ചർച്ച ചെയ്യുമ്പോഴും മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
എഡിഎം അഴിമതിക്കാരനെന്നു വരുത്തി തീർക്കാനാണ് സിപിഎം ശ്രമിച്ചത്. കൊന്നതിനേക്കാൾ വലിയ ക്രൂരതയാണെന്നും പ്രശാന്തൻ ഏത് സിപിഎം നേതാവിന്റെ ബെനാമിയാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എഡിഎം ജീവനൊടുക്കിയ സംഭവമുണ്ടായത് മുഖ്യമന്ത്രിയുടെ ജില്ലയിലായിട്ടും ഇതുവരെ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ പ്രതികരിക്കാത്തത് വിസ്മയകരമാണെന്നും സതീശൻ പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച മരണമുണ്ടായിട്ടും ഒരു അനുശോചന കുറിപ്പ് പോലും നൽകിയില്ല. മുഖ്യമന്ത്രിയുടെ പാർട്ടിയിൽപ്പെട്ട നേതാവ് പങ്കാളിയായ മരണം കേരളം മുഴുവൻ ചർച്ച ചെയ്യുമ്പോഴും ഒരു പത്രക്കുറിപ്പ് പോലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വരുന്നില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. എഡിഎം മരിച്ചിട്ടും പ്രതിയെ രക്ഷിക്കാൻ വേണ്ടി കൈക്കൂലി നൽകിയെന്ന വ്യാജ രേഖ സിപിഎം സൃഷ്ടിച്ചെന്നും അത് വ്യാജരേഖയാണെന്ന് തെളിഞ്ഞെന്നും സതീശൻ കൂട്ടിച്ചേർത്തു.

































