റിയാദ്: സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുകയും വ്യാപാരം നടത്തുകയും ചെയ്യുന്ന വൻ ശൃംഖല തകർത്തതായി സൗദി ആഭ്യന്തര മന്ത്രാലയം. സൗദി തലസ്ഥാനമായ റിയാദിലേക്ക് പരിസര പ്രദേശങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്നതിനും അവ വിൽപ്പനയ്ക്കായി ഡീലർമാർക്ക് എത്തിച്ചു നൽകുന്നതിനും നേതൃത്വം നൽകിവന്നിരുന്ന സംഘത്തെയാണ് സുപ്രധാന നടപടിയിലൂടെ അധികൃതർ കണ്ടെത്തി തകർത്തത്.
ഇതുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ സൂചനകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ സുരക്ഷാ ഏജൻസികൾ നടത്തിയ നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ് രാജ്യത്ത് മയക്കുമരുന്ന് വ്യാപാരത്തിന്റെ (പ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന ശൃംഖലയെ കണ്ടെത്താനായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ നേതൃത്വത്തിൽ രാജ്യത്തെ മറ്റ് സുരക്ഷാ – അന്വേഷണ ഏജൻസികളുടെ സഹകരണത്തോടെയായിരുന്നു നടപടി.
ഈ ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന 21 പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും സൗദി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് (പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള 16 ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൃത്യമായ നിരീക്ഷണത്തിലൂടെ പ്രതികൾക്കെതിരേ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തത്. ആഭ്യന്തര മന്ത്രാലയം, ദേശീയ ഗാർഡ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരും അറസ്റ്റിലായവരിൽ ഉൾപ്പെടുമെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് കടത്തുന്നത് പോലുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളാണ് അറസ്റ്റിലായവർ. വിവിധ കേസുകളിൽ പിടികൂടിയ മയക്കുമരുന്ന് അധികാരികൾ നശിപ്പിക്കുന്നതിന് മുമ്പ് സമാനമായവ മറ്റെന്തെങ്കിലും പകരം വച്ച ശേഷം അവ സൂക്ഷിപ്പ് കേന്ദ്രത്തിൽ നിന്ന് പുറത്തേക്കു കടത്തിയും ഇവർ വിൽപ്പന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഔദ്യോഗിത സ്ഥാനങ്ങൾ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക, ആവശ്യമായ സഹായം ചെയ്യുക, മയക്കുമരുന്ന് കേസുകളിൽ പ്രതികൾ നടത്തിയ ഇടപാടുകളുടെ തെളിവുകൾ നശിപ്പിക്കുക, അവരുടെ ശിക്ഷാവിധി സംബന്ധിച്ച വിവരങ്ങൾ ചോർത്തുക, മയക്കുമരുന്ന് വിതരണത്തിനും കടത്തിനുമെതിരായ ഔദ്യോഗിക നടപടികളെ കുറിച്ചുള്ള വിവരങ്ങൾ സംഘത്തിലുള്ളവർക്ക് ചോർത്തി നൽകുക തുടങ്ങിയ കുറ്റങ്ങളിലും ഇവർ ഏർപ്പെട്ടിരുന്നതായി അധികൃതർ കണ്ടെത്തി.
രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും അവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയിൽ മയക്കുമരുന്ന് വ്യാപനം ലക്ഷ്യമിടുന്ന എല്ലാ ക്രിമിനൽ പദ്ധതികൾക്കെതിരെയും നടപടികൾ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

































