സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ‘ദ ഹിന്ദു’ പത്രത്തിൽ വന്ന വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പറയാത്ത കാര്യമാണ് പത്രം നൽകിയതെന്നും. അക്കാര്യത്തിൽ വീഴ്ച പറ്റിയതായി പത്രം തൻ്റെ ഓഫീസിനെ അറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹിന്ദു പത്രം എന്റെയൊരു അഭിമുഖം ഞാൻ ഡൽഹിയിൽ ഉള്ളപ്പോൾ എടുത്തിരുന്നു. ഞാൻ പറയാത്ത ഭാഗം അവർ അഭിമുഖത്തിൽ കൊടുക്കുന്ന നിലവന്നു. വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് എന്റെ ഓഫിസിൽനിന്ന് അവർക്ക് കത്തയച്ചു. അവരുടെ വിശദീകരണം വന്നു കഴിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. വീഴ്ച പറ്റിയെന്ന് അവർ സമ്മതിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഏതെങ്കിലും മതവിഭാഗത്തെയോ ജില്ലയെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.’’ മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ടെന്നും വർഗീയതയോട് ശക്തമായി തന്നെ വിയോജിപ്പ് രേഖപ്പെടുത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വലിയ വർഗീയ നിലപാട് സ്വീകരിക്കുന്ന ആർഎസ്എസിനെ എതിർക്കാറുണ്ട്. അതിന്റെ അർഥം ഹിന്ദുക്കളെ എതിർക്കുന്നു എന്നല്ല. ന്യൂനപക്ഷ വർഗീയതയെ എതിർക്കുന്നത് ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തെ എതിർക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ വന്നു. കോഴിക്കോട് രാജ്യാന്തര വിമാനത്താവളം മലപ്പുറം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ആ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് മലപ്പുറം ജില്ലയിലെ കേസായാണ് രേഖപ്പെടുത്തുക. അത് ആ ജില്ലയ്ക്ക് എതിരായ കാര്യമല്ല. കഴിഞ്ഞ വാർത്താസമ്മേളനത്തിൽ ഇത്തരം കാര്യങ്ങൾ വ്യക്തമാക്കേണ്ട അവസ്ഥ വന്നു. 2020 മുതലുള്ള സ്വർണക്കടത്തിന്റെ കണക്ക് പരിശോധിച്ചാൽ കേരളത്തിൽ ആകെ പിടിക്കപ്പെട്ടത് 147.79 കിലോഗ്രാം സ്വർണമാണ്. 124.47 കിലോഗ്രാമും പിടിക്കപ്പെട്ടത് കരിപ്പൂരിൽ നിന്നാണ്. സ്വാഭാവികമായും അത് മലപ്പുറം ജില്ലയുടെ കണക്കിൽ വരും.
2022ൽ കരിപ്പൂരിൽ പിടിച്ചത് 37 കോടിയോളം രൂപയുടെ സ്വർണമാണ്. 2023ൽ 32.81 കിലോഗ്രാം സ്വർണം പിടികൂടി. 19 കോടിയോളം രൂപ വില വരുന്ന സ്വർണമാണ് പിടിക്കപ്പെട്ടത്. ആകെ 156 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇതാണ് വേർതിരിച്ച് പറഞ്ഞത്. ഇത് സംസ്ഥാനത്ത് പിടികൂടിയ സ്വർണത്തിൽ ഏറ്റവും കൂടുതലാണ് എന്നത് വസ്തുതയാണ്. ഇതിന്റെ കൂടെ തന്നെ ഹവാല പണം പിടിച്ചതിന്റെ കണക്കും പറഞ്ഞു. അതും കൂടുതൽ പിടിച്ചത് മലപ്പുറം ജില്ലയിൽ നിന്നാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നാടിന്റെ പൊതുവായ അവബോധത്തിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.” മുഖ്യമന്ത്രി പറഞ്ഞു.

































