25 കോടിയുടെ തിരുവോണം ബമ്പർ ഭാഗ്യവാനെ ഇന്നറിയാം. ഉച്ചയ്ക്ക് ശേഷമാണ് നറുക്കെടുപ്പ് നടക്കുക. അവസാന നിമിഷംവരെ ടിക്കറ്റ് വാങ്ങാനുള്ള സമയമുണ്ട്. ടിക്കറ്റ് വിൽപ്പന ഉയർന്ന തോതിൽ തുടരുന്ന സാഹചര്യത്തിൽ വിൽപ്പന സമയം നീട്ടി. ഇന്ന് രാവിലെ പത്തുമണിവരെ ഏജൻ്റുമാർക്ക് ജില്ലാ ലോട്ടറി ഓഫീസിൽ നിന്ന് ലോട്ടറികൾ വാങ്ങാം.
മെയിൻ – സബ് ഏജൻസികളെല്ലാം രാവിലെ എട്ടുമണിക്ക് ഓഫീസുകൾ തുറക്കണമെന്ന നിർദേശം നൽകിയതായി ലോട്ടറി ഓഫീസ് അറിയിച്ചു. നറുക്കെടുപ്പിൻ്റെ അവസാന മണിക്കൂറുകളിൽ വിൽപ്പന ഉയർന്നേക്കുമെന്ന നിഗമനത്തിലാണ് തീരുമാനം. തിങ്കളാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം എഴുപത്തിയൊന്നരലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വർധനയുണ്ട്
വിവിധ ഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് പുറത്തിറക്കിയത്. 90 ലക്ഷം ടിക്കറ്റുകൾവരെ അച്ചടിക്കാനുള്ള അനുവാദം ലോട്ടറി വകുപ്പിന് സർക്കാർ നൽകിയിരുന്നു. ടിക്കറ്റ് നിരക്ക് 500 രൂപയാണെങ്കിലും വിൽപ്പന ആരംഭിച്ച ജൂലൈ 27 മുതൽ ഉയർന്നതോതിലായിരുന്നു ഓണം ബമ്പർ ടിക്കറ്റ് വിൽപ്പന. ആദ്യ ദിവസം നാല് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ വിൽപ്പന ഉയർന്ന തോതിലാണ്.
കൂടുതൽ പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തിൽ സമ്മാനക്രമത്തിൽ മാറ്റം വരുത്തിയതാണ് വിൽപ്പന ഉയരാൻ കാരണമായത്. ഓണം ബമ്പറിന് 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്. 25 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുമ്പോൾ ഒരു കോടി വീതം ഇരുപത് പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കുന്നുവെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞവർഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമായിരുന്നു.
മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. അഞ്ചുലക്ഷം വീതം പത്തുപേർക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം പത്തുപേർക്ക് അഞ്ചാം സമ്മാനമായി ലഭിക്കും. ആറാം സമ്മാനം 5,000 രൂപ വീതം 60 പേർക്ക് ലഭിക്കും (അവസാന നാല് അക്കങ്ങൾക്ക്). ഏഴാം സമ്മാനം 2,000 രൂപ വീതം 90 പേർക്ക് (അവസാന നാല് അക്കങ്ങൾക്ക്), എട്ടാം സമ്മാനം ആയിരം രൂപ വീതം 138 പേർക്ക് ലഭിക്കും (അവസാന നാല് അക്കങ്ങൾക്ക്). 500 രൂപ വീതം 306 പേർക്ക് ലഭിക്കുന്ന തരത്തിലാണ് ഒൻപതാം സമ്മാനം (അവസാന നാല് അക്കങ്ങൾക്ക്). സമാശ്വാസ സമ്മാനമാണ് ആരെയും അത്ഭുതപ്പെടുത്തുന്നത്. 5,00,000 (ഒന്നാം സമ്മാനത്തിന് അർഹമായ നമ്പരുകളുള്ള ടിക്കറ്റുകൾ, സീരീസ് വ്യത്യാസമുള്ളവ) രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുക.

































