ജിദ്ദ: രണ്ടാഴ്ച മുമ്പ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ച പരിഷ്‌കരിച്ച തൊഴിൽ നിയമത്തിൽനിന്ന് അഞ്ചു വിഭാഗങ്ങളെ ഒഴിവാക്കുന്നതായി ഇന്നലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച നിയമവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വ്യക്തമക്കുന്നു. ഈ വിഭാഗങ്ങൾക്ക് തൊഴിൽ നിയമം അനുസരിച്ച പരിരക്ഷകളും ആനുകൂല്യങ്ങളും ലഭിക്കില്ല. 500 ടണ്ണിൽ കുറവ് കേവുഭാരമുള്ള കപ്പലുകളിൽ ജോലി ചെയ്യുന്ന കടൽ തൊഴിലാളികളെ പുതിയ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. പഴയ നിയമത്തിൽ ഈ വിഭാഗം തൊഴിലാളികൾ ഉൾപ്പെട്ടിരുന്നു.
ക്ലബ്ബ് കളിക്കാർ, പരിശീലകർ, ഗാർഹിക തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്കും പുതിയ തൊഴിൽ നിയമം ബാധകമല്ല. തൊഴിലുടമയുടെ കുടുംബാംഗങ്ങളായ ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവരെയും നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിന് ഇവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ മറ്റു ജോലിക്കാർ ഉണ്ടാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. വ്യക്തിഗത തൊഴിലുടമകൾക്കു കീഴിലെ കാർഷിക തൊഴിലാളികൾക്കും ഇടയന്മാർക്കും പരിഷ്കരിച്ച തൊഴിൽ നിയമം ബാധകമല്ല.
സ്വകാര്യ മേഖലാ ജീവനക്കാരന് സ്വന്തം വിവാഹത്തിന് പൂർണ വേതനത്തോടെ അഞ്ചു ദിവസത്തെ അവധിക്ക് അവകാശമുണ്ട്. ഭാര്യയോ മാതാപിതാക്കളിൽ ആരെങ്കിലുമോ മക്കളിൽ ആരെങ്കിലുമോ മരണപ്പെടുന്ന സാഹചര്യങ്ങളിലു ഇതേപോലെ വേതനത്തോടു കൂടി അഞ്ചു ദിവസത്തെ അവധിക്ക് ജീവനക്കാരന് അവകാശമുണ്ട്. സഹോദരനോ സഹോദരിയോ മണപ്പെടുമ്പോൾ വേതനത്തോടെ മൂന്നു ദിവസത്തെ അവധിയാണ് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. കുഞ്ഞ് ജനിക്കുമ്പോഴും ഇതേപോലെ വേതനത്തോടെ മൂന്നു ദിവസത്തെ അവധിക്ക് തൊഴിലാളിക്ക് അവകാശമുണ്ട്. പ്രസവം നടന്ന് ഏഴു ദിവസത്തിനകമാണ് ഈ അവധി പ്രയോജനപ്പെടുത്തേണ്ടത്.
ഇത്തരം സാഹചര്യങ്ങളിലെല്ലാം അവയെ പിന്തുണക്കുന്ന രേഖകൾ ആവശ്യപ്പെടാൻ തൊഴിലുടമക്ക് അവകാശമുണ്ട്. വിവാഹത്തിനും മാതാപിതാക്കളോ മക്കളോ ഭാര്യയോ മരണപ്പെടുമ്പോഴും വേതനത്തോടു കൂടി അഞ്ചു ദിവസത്തെ അവധി പഴയ നിയമത്തിലും വ്യവസ്ഥ ചെയ്യുന്നുണ്ട്. സഹോദരനോ സഹോദരിയോ മരണപ്പെടുമ്പോൾ വേതനത്തോടു കൂടിയ മൂന്നു ദിവസത്തെ അവധി ഭേദഗതിയിലൂടെ നിയമത്തിൽ പുതിയതായി ഉൾപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.
കാലാവധി പ്രത്യേകം നിർണയിക്കാത്ത തൊഴിൽ കരാറുകൾ റദ്ദാക്കാൻ നൽകുന്ന നോട്ടീസ് കാലയളവിലും ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളിയാണ് നോട്ടീസ് നൽകുന്നതെങ്കിൽ നോട്ടീസ് കാലയളവ് 30 ദിവസവും തൊഴിലുടമയാണ് നൽകുന്നതെങ്കിൽ നോട്ടീസ് കാലയളവ് 60 ദിവസവുമായി ഭേദഗതി നിർണയിക്കുന്നു. തൊഴിലിൽ തുല്യഅവസരം ദുർബലപ്പെടുത്തുകയോ അസാധുവാക്കുകയോ ചെയ്യുന്ന ഒന്നും പ്രവർത്തിക്കുന്നതിൽ നിന്ന് തൊഴിലുടമയെ പുതിയ ഭേദഗതി വിലക്കുന്നു. ട്രെയിനിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും തൊഴിൽ പരിശീലന കരാറിൽ ഉൾപ്പെടുത്തണമെന്ന് ഭേദഗതികളിൽ ഒന്ന് ആവശ്യപ്പെടുന്നു.
കൂടുതൽ ആകർഷകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സുസ്ഥിര വികസനം കൈവരിക്കാനും പുതിയ തൊഴിൽ നിയമ ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. ഇത് തൊഴിൽ വിപണി തന്ത്രങ്ങൾക്കും സൗദി അറേബ്യ അംഗീകരിച്ച അന്താരാഷ്ട്ര കരാറുകൾക്കും അനുസൃതമാണ്. മാനവശേഷി വികസനത്തിനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും തൊഴിലാളികൾക്ക് പരിശീലന അവസരങ്ങൾ വർധിപ്പിക്കാനും സൗദിയിലെ തൊഴിൽ വിപണി മെച്ചപ്പെടുത്താനും തൊഴിൽ സ്ഥിരത വർധിപ്പിക്കാനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രാലയം പറഞ്ഞു.
































