ജിദ്ദ: ഇസ്ലാമികകാര്യ മന്ത്രാലയം വിശുദ്ധ ഹറമിൽ സംഘടിപ്പിക്കുന്ന നാൽപത്തിനാലാമത് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ ഖുർആൻ മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ഭീമമായ ക്യാഷ് പ്രൈസുകൾ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മത്സര റൗണ്ടുകൾക്ക് തുടക്കമായത്. സ്വഫർ 17 ന് (അടുത്ത ബുധൻ) വിശുദ്ധ ഹറമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് വിജയികൾക്കുള്ള സമ്മാനദാനം നടക്കും. അഞ്ചു വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് ആകെ 49 ലക്ഷം റിയാൽ ക്യാഷ് പ്രൈസ് ലഭിക്കും.
പരമ്പരാഗതമായി സ്ഥിരീകരിക്കപ്പെട്ട ഏഴു ശൈലികളിൽ പാരായണം ചെയ്യാനുള്ള കഴിവോടെ ഖുർആൻ മുഴുവൻ മനഃപാഠമാക്കൽ, ആശയം വ്യാഖ്യാനിക്കാനുള്ള കഴിവോടെ ഖുർആൻ മുഴുവൻ മനഃപാഠമാക്കൽ, തജ്‌വീദ് നിയമങ്ങൾ പാലിച്ച് നന്നായി പാരാണം ചെയ്യാനുള്ള കഴിവോടെ ഖുർആൻ മുഴുവൻ മനഃപാഠമാക്കൽ, തുടർച്ചയായ 15 ജുസ്ഉകൾ (ഭാഗങ്ങൾ) മനഃപാഠമാക്കൽ, തുടർച്ചയായ അഞ്ചു ജുസ്ഉകൾ മനഃപാഠമാക്കൽ എന്നീ അഞ്ചു വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്.
ആദ്യ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന മത്സരാർഥിക്ക് അഞ്ചു ലക്ഷം റിയാലും രണ്ടാം സ്ഥാനക്കാരന് നാലര ലക്ഷം റിയാലും മൂന്നാം സ്ഥാനക്കാരന് നാലു ലക്ഷം റിയാലും ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടാം വിഭാഗത്തിൽ 3,00,000 റിയാൽ, 2,75,000 റിയാൽ, 2,50,000 റിയാൽ എന്നിങ്ങിനെയാണ് വിജയികൾക്കുള്ള ക്യാഷ് പ്രൈസ്. മൂന്നാം വിഭാഗത്തിൽ 2,00,000 റിയാൽ, 1,90,000 റിയാൽ, 1,80,000 റിയാൽ, 1,70,000 റിയാൽ, 1,60,000 റിയാൽ, നാലാം വിഭാഗത്തിൽ 1,50,000 റിയാൽ, 1,40,000 റിയാൽ, 1,30,000 റിയാൽ, 1,20,000 റിയാൽ, 1,10,000 റിയാൽ, അഞ്ചാം വിഭാഗത്തിൽ 65,000 റിയാൽ, 60,000 റിയാൽ, 55,000 റിയാൽ, 50,000 റിയാൽ, 45,000 റിയാൽ എന്നിങ്ങിനെ ഒന്നു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം ക്യാഷ് പ്രൈസ് ലഭിക്കും

മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം 5,000 റിയാൽ തോതിൽ ക്യാഷ് പ്രൈസ് വിതരണം ചെയ്യും. ഈ വർഷം 123 രാജ്യങ്ങളിൽ നിന്നുള്ള 173 പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. 47 വർഷം മുമ്പ് ഹിജ്റ 1399 ൽ ആണ് ആധുനിക സൗദി അറേബ്യയുടെ ശിൽപി അബ്ദുൽ അസീസ് രാജാവിന്റെ നാമധേയത്തിലുള്ള അന്താരാഷ്ട്ര ഖുർആൻ മത്സരത്തിന് തുടക്കമായത്. ഹിജ്റ 1397 ൽ തുനീഷ്യയിൽ നടന്ന യോഗത്തിലാണ് അന്താരാഷ്ട്ര ഖുർആൻ മത്സരം സംഘടിപ്പിക്കുകയെന്ന ആശയം ഉയർന്നുവന്നത്. സൗദി ഹജ്, ഔഖാഫ് മന്ത്രാലയം ഇത് ഏറ്റെടുക്കുകയും മക്കയിൽ പ്രതിവർഷം മത്സരം സംഘടിപ്പിക്കാൻ രാജാവ് അനുമതി നൽകുകയുമായിരുന്നു. ഹിജ്റ 1414 ൽ ഇസ്‌ലാമിക, ഔഖാഫ് മന്ത്രാലയം സ്ഥാപിച്ചതോടെ മത്സരത്തിന്റെ സംഘാടന ചുമതല ഇസ്‌ലാമിക മന്ത്രാലയത്തിലേക്ക് മാറുകയായിരുന്നു.
വിശുദ്ധ ഖുർആൻ മനഃപാഠമാക്കാനും മനസ്സിലാക്കാനും പാരായണം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും ലോകത്ത് ഖുർആൻ മനഃപാഠമാക്കിയ ഹാഫിസുമാർക്കിടയിൽ മാന്യമായ മത്സരം പ്രോത്സാഹിപ്പിക്കാനും വളർന്നുവരുന്ന തലമുറയെ വിശുദ്ധ ഖുർആനുമായി ബന്ധിപ്പിക്കാനും മറ്റുമാണ് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ ഖുർആൻ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. മത്സരാർഥികൾക്ക് സൗദിയിൽ വന്നുപോകാനുള്ള മുഴുവൻ ചെലവും സൗദി അറേബ്യയാണ് വഹിക്കുന്നത്. വിജയികൾക്കുള്ള ക്യാഷ് പ്രൈസിനു പുറമെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്യും. കിസ് വ നിർമാണ കോംപ്ലക്‌സ് സന്ദർശനം, മസ്തിദുന്നബവി സിയാറത്ത്, മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങളുടെ സന്ദർശനം, ഹറം, മസ്കിദുന്നബവി ഇമാമുമാരായി കൂടിക്കാഴ്ച നടത്താനും സംവദിക്കാനുമുള്ള അവസരം എന്നിവയെല്ലാം മത്സരാർഥികൾക്ക് ഒരുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരാണ് മത്സരത്തിന്റെ വിധികർത്താക്കൾ.
































