നജ്റാൻ – നജ്റാൻ പ്രവിശ്യയിൽ പെട്ട ശറൂറയിൽ ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൗദി ഇലക്ട്രിസിറ്റി കമ്പനിയിലെ നാലു മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കാൻ കമ്പനി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. സീനിയർ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥനെയും മൂന്നു ഡയറക്ടർമാരെയുമാണ് പദവികളിൽ നിന്ന് നീക്കിയത്. ഇവർക്കു പകരം വൈദ്യുതി ഉൽപാദന കാര്യങ്ങൾക്കുള്ള എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി എൻജിനീയർ അബ്ദുറഹ്മാൻ അൽആമുദിയെ നിയമിച്ചു. സതേൺ പവർ ജനറേഷൻ ഓപ്പറേഷൻസ് സെക്ടർ മേധാവിയായി എൻജിനീയർ സഅദ് ബിൻ ദീബ് അൽശഹ്റാനിയെയും ദക്ഷിണ മേഖലാ ഊർജ ഉൽപാദന ഗ്യാസ് നിലയ ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുല്ല അൽശഹ്റാനിയെയും ശറൂറ പവർ പ്ലാന്റ് ഡയറക്ടറായി എൻജിനീയർ അലി ബിൻ താലിബ് അൽകുഥൈരിയെയും നിയമിച്ചു.
ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനത്തിൽ അടിയന്തിര അന്വേഷണം നടത്താൻ സൗദി ഇലക്ട്രിസിറ്റി കമ്പനി ഡയറക്ടർ ബോർഡിന് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് നിർദേശം നൽകിയിരുന്നു. വൈദ്യുതി സ്തംഭനത്തിന് ഇടയാക്കിയ കാരണങ്ങളെയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കാലതാമസം നേരിട്ടതിനെയും കുറിച്ച് അടിയന്തിര അന്വേഷണം നടത്താനായിരുന്നു നിർദേശം. സ്വതന്ത്ര സാങ്കേതിക കൺസൾട്ടൻസി ഓഫീസുകളുടെ സഹായത്തോടെ സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി മേൽനോട്ടത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ സൗദി ഇലക്ട്രിസിറ്റി കമ്പനി ഡയറക്ടർ ബോർഡ് അടിയന്തിര യോഗം ചേർന്നാണ് കമ്പനിയിലെ നാലു മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കം ചെയ്യാനും ഈ പദവികളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചത്.
വൈദ്യുതി സ്തംഭനത്തിലേക്ക് നയിച്ച മൂലകാരണങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചകളും അന്വേഷണ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി ബ്രേയ്ക്കറുകളിൽ ഒന്നിൽ സംഭവിച്ച തകരാറും സംരക്ഷണ ഉപകരണങ്ങൾ ശരിയാംവിധം പ്രവർത്തിക്കാത്തതും ആണ് വൈദ്യുതി സ്തംഭനത്തിന് പ്രധാരണ കാരണം. ഇതിന്റെ ആഘാതം വർധിച്ചത് വൈദ്യുതി വിതരണം പൂർണമായും സ്തംഭിക്കുന്നതിലേക്ക് നയിച്ചു. ഇത് ശറുറയിൽ മുഴുവൻ ഉപഭോക്താക്കൾക്കും കാര്യക്ഷമമായും വിശ്വസനീയമായും വൈദ്യുതി സേവനം നൽകുന്നതിൽ കമ്പനി പരാജയപ്പെടാൻ കാരണമായി.
ഏൽപിക്കപ്പെട്ട ജോലികളുമായി ബന്ധപ്പെട്ട കടമകൾ നിറവേറ്റുന്നതിലെ വീഴ്ചകളും അശ്രദ്ധയും കാരണമാണ് കമ്പനി സീനിയർ എക്‌സിക്യൂട്ടീവുകളിൽ ഒരാളെയും മൂന്നു ഡയറക്ടർമാരെയും പദവികളിൽ നിന്ന് നീക്കം ചെയ്തത്. ശറുറയിൽ ഉപഭോക്താക്കൾക്ക് വൈദ്യുതി സേവനം തടസ്സപ്പെടുന്നതിന് കാരണമായ പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ സാങ്കേതിക നടപടിക്രമങ്ങൾ നടപ്പാക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ശറൂറ വൈദ്യുതി നിലയത്തിലെ സംരക്ഷണ ഉപകരണങ്ങളുടെ ക്രമീകരണങ്ങൾ പരിശോധിക്കാനും സൗദി ഇലക്ട്രിസിറ്റി ഡയറക്ടർ ബോർഡിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. ശറൂറയിൽ വൈദ്യുതി സ്തംഭനം മൂലം കഷ്ടനഷ്ടങ്ങൾ നേരിട്ട മുഴുവൻ ഉപയോക്താക്കൾക്കും 2,000 റിയാൽ തോതിൽ നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.































