തദ്ദേശസ്ഥാപനങ്ങളിൽ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ ഒപ്പുവച്ചിരിക്കുന്നത്. ചർച്ച നടത്താതെ പാസാക്കിയ ബില്ലിന് അനുമതി നൽകരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അഞ്ച് മിനുട്ടുകൊണ്ടാണ് നിയമസഭയിൽ തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കിയത്.
സബ്‍ജറ്റ് കമ്മിറ്റിക്ക് വിടാതെയാണ് ബിൽ പാസാക്കിയത്. അസാധാരണ ഘട്ടങ്ങളിൽ മാത്രമാണ് ബിൽ സബ്ജറ്റ് കമ്മിറ്റിക്ക് വിടാതെ പാസാക്കാറുള്ളത്. പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടാണ് ബില്‍ അഞ്ച് മിനുട്ടുകൊണ്ട് പാസാക്കിയതെന്നാണ് അന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത്.
941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് നിലവില്‍ ഉള്ളത്. പുതിയ ബിൽ നിയമായതോടെ ഇതിൽ മാറ്റം വരും. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും വാർഡുകളുടെ എണ്ണം വർദ്ധിക്കും.
വാർഡ് വിഭജനത്തിനായി 2019 ൽ ഓർഡിനന്‍സ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. എന്നാൽ നിയമസഭ ബില്‍ പാസാക്കി. പിന്നാലെ കോവിഡ് വന്നതോടെ വാർഡ് വിഭജനത്തിൽ നിന്ന് സർക്കാർ പിന്മാറി. ആ നിയമത്തില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ തദ്ദേശ ബിൽ കൊണ്ടുവന്നിരിക്കുന്നത്.
2011-ലെ സെൻസസ് പ്രകാരം വാർഡുകൾ വിഭജിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ബില്ലുകളിൽ ഗവർണർ ഒപ്പിടുമെന്ന വിശ്വാസത്തിലാണ് പുനർനിർണയ കമ്മിഷനും പ്രഖ്യാപിച്ചത്. ഒപ്പിടുന്നത് വൈകിയാലും നടപടി തുടരുന്നതിന് തടസ്സമില്ലായിരുന്നു. എന്നാൽ നിയമഭേദഗതിക്ക് അംഗീകാരം കിട്ടേണ്ടതുണ്ടായിരുന്നു.
തദ്ദേശസ്ഥാപനങ്ങളിൽ ഒരു വാർഡുവീതം വർധിപ്പിക്കാൻ, നിയമസഭാ സമ്മേളനത്തിനുമുൻപ് ഇറക്കിയ ഓർഡിനൻസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ പേരിൽ ഗവർണർ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. അതിലും തീരുമാനം വൈകിയപ്പോഴാണ് നിയമസഭയിൽ ബില്ലുകൾ അവതരിപ്പിച്ചതും പ്രതിപക്ഷബഹളത്തിനിടെ ചർച്ചയൊന്നുമില്ലാതെ പാസാക്കിയതും. സബജക്ട് കമ്മിറ്റിക്കുവിടാതെ ബില്ലുകൾ പാസാക്കിയതിനെതിരേ പ്രതിപക്ഷം ഗവർണർക്ക് പരാതിയും നൽകി.
ജനസംഖ്യാനുപാതികമായുള്ള വാര്‍ഡ് വിഭജനമാണ് ഉദ്ദേശിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് വാര്‍ഡുകൾ പുനക്രമീകരിക്കാനാണ് തീരുമാനം. ഗ്രാമപഞ്ചായത്തിൽ ആയിരം പേര്‍ക്ക് ഒരു വാര്‍ഡെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനിലുമായി 1200 വാര്‍ഡ് അധികം വരും. രണ്ടാംഘട്ടത്തിലാണ് 152 ബ്ലോക്ക് പഞ്ചായത്തുകളിൽ നടക്കുക. അന്തിമഘട്ടത്തിൽ ജില്ലാപഞ്ചായത്തുകളിലും നടപ്പിലാക്കും.അടുത്ത വര്‍ഷം ഒക്ടോബറിൽ നടക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുൻപ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
































