ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് സമാപിക്കും. പഞ്ചാബിലെയും ഹിമാചൽ പ്രദേശിലെയും മുഴുവൻ മണ്ഡലങ്ങളും ചണ്ഡീഗഡ് സീറ്റിലും ഉത്തർപ്രദേശിലും ബംഗാളിലും ബിഹാറിലും, ജാർഖണ്ഡിലും ഒഡിഷയിലും അവശേഷിക്കുന്ന മണ്ഡലങ്ങളിലും ഉൾപ്പടെ 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ശനിയാഴ്ച്‌ച ജനങ്ങൾ വിധിയെഴുതും. ശനിയാഴ്ചത്തെ പോളിംഗ് അവസാനിക്കുന്നതോടെ ലോകസഭാ തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടവും പൂർത്തിയാകും. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ബിജെപി നേതാക്കൾ വാക്‌പോരും കടുപ്പിക്കുകയാണ്.

ബംഗാളിൽ തൃണമൂൽ സർക്കാർ ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങൾ വ്യാജജാതി സർട്ടിഫിക്കറ്റ് നൽകി മുസ്‌ലിംകൾക്കു വിട്ടുകൊടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂൺനാലിന് മോദിയും അമിത്ഷായും തൊഴിൽരഹിതരാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇന്ന് വൈകുന്നേരം അഞ്ചിന് പരസ്യ പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാനായി കന്യാകുമാരിയിലെത്തും.

































