മുണ്ടക്കയം : രൂക്ഷമായ വരൾച്ചയെ തുടർന്ന് കൃഷി ഉണങ്ങി നശിച്ച ഇഞ്ചിയാനി സ്വദേശി ചെറുകാനായിൽ ദേവസ്യാ ചാക്കോ എന്നയാളുടെ കൃഷിഭൂമി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ചു. മുൻപ് റബർ കൃഷിക്കാരനായിരുന്ന ദേവസ്യ ചാക്കോ റബർകൃഷി നഷ്ടമായിരുന്നതിനെ തുടർന്ന് റബർ വെട്ടിമാറ്റി കുരുമുളക്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾ ചെയ്തു വരികയായിരുന്നു. വളർച്ച എത്തി കായ്ച്ചു തുടങ്ങിയ കുരുമുളക് ചെടി,വാഴ,കമുക് തുടങ്ങി ഒന്നര ഏക്കർ ഭൂമിയിൽ കൃഷി ചെയ്തിരുന്ന വിളകളാണ് കടുത്ത വേനലിനെ തുടർന്ന് കരിഞ്ഞുണങ്ങി നശിച്ചത്.
മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽ വിവിധ ഭാഗങ്ങളിൽ കടുത്ത വരൾച്ചയെ തുടർന്ന് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കുറുമ്പൂപ്പ് കൃഷികളും, ഇടവിള കൃഷികളും, ഹ്രസ്വകാല വിളകളുമാണ് കൂടുതലായി നശിച്ചിട്ടുള്ളത്. ഇവയെല്ലാം പരിശോധിച്ച് കർഷകർക്ക് ആശ്വാസ നടപടികളെത്തിക്കുവാൻ പരിശ്രമിക്കുമെന്ന് എംഎൽഎ അറിയിച്ചു. കൂടാതെ കൃഷി നശിച്ച പ്രദേശങ്ങളെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കൃഷിവകുപ്പിനോട് ആവശ്യപ്പെടുമെന്നും കർഷകർ പരമാവധി ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ ശ്രമിക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. പൊതുപ്രവർത്തകരായ ജോയി ചീരംകുന്നേൽ ,മോളി ദേവസ്യ വാഴപ്പനാടി, ബാബു മാത്യു ഏർത്തയിൽ തുടങ്ങിയവരും എംഎൽ യോടൊപ്പം ഉണ്ടായിരുന്നു . കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
കൃഷിനാശം സംബന്ധിച്ച് മാധ്യമങ്ങളും മറ്റും റിപ്പോർട്ട് ചെയ്തിരുന്നു. ഇവയെല്ലാം പരിഗണിച്ച് കർഷകർക്ക് നഷ്ടപരിഹാരവും ആശ്വാസ നടപടികളും എത്തിക്കുന്നതിന് പരമാവധി ശ്രമിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
































