വനിതാ ജഡ്ജിയുടെലൈംഗികാരോപണത്തില്‍ അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് റിപ്പോർട്ട് തേടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജോലിസ്ഥലത്ത് ലൈംഗികാതിക്രമം നടന്നതായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാ ജഡ്ജി കത്തെഴുതിയതോടെയാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍. സംഭവത്തില്‍ തല്‍സ്ഥിതി വിവരം തേടാന്‍ സുപ്രീം കോടതി സെക്രട്ടറി ജനറല്‍ അതുല്‍ എം കുര്‍ഹേക്കറിനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. ഇതോടെ വനിതാ ജഡ്ജി നല്‍കിയ എല്ലാ പരാതികളെക്കുറിച്ചും വിവരങ്ങള്‍ തേടി കുര്‍ഹേക്കര്‍ അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്തെഴുതി. പരാതി കൈകാര്യം ചെയ്യുന്ന ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് മുമ്പാകെയുള്ള നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ടും സുപ്രീം കോടതി സെക്രട്ടേറിയറ്റ് തേടിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലെ വനിതാ സിവില്‍ ജഡ്ജിയാണ് പരാതിക്കാരി. ഇവര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് ഈ സംഭവവികാസം. കോടതിയിലെ മുതിര്‍ന്ന ജില്ലാ ജഡ്ജി തന്നോട് വളരെ മോശമായി പെരുമാറിയെന്നും ഇത് വേദനിപ്പിച്ചെന്നും കത്തില്‍ പറയുന്നു. തനിക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്നും ജഡ്ജി അപേക്ഷിച്ചു.
‘വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തുറന്ന കോടതിയില്‍ ഡയസില്‍ വെച്ച് അപമാനിക്കപ്പെട്ടുവെന്ന അപൂര്‍വ ബഹുമതി എനിക്ക് ലഭിച്ചു. ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നെ തീര്‍ത്തും മാലിന്യം പോലെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എനിക്ക് എന്നെ ആര്‍ക്കും വേണ്ടാത്ത ഒരു ജീവിയായി തോന്നുന്നു. മറ്റുള്ളവര്‍ക്ക് ഞാന്‍ നീതി നല്‍കുമെന്ന് പ്രതീക്ഷിച്ചു. ഞാന്‍ എന്ത് നിഷ്‌കളങ്കനായിപ്പോയി!,’ ജഡ്ജി കത്തില്‍ എഴുതി.
ഒരു ജില്ലാ ജഡ്ജിയും അദ്ദേഹത്തിന്റെ കൂട്ടാളികളും എന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. രാത്രി ജില്ലാ ജഡ്ജിയെ കാണാന്‍ എന്നോട് പറഞ്ഞു,’ ജഡ്ജി ആരോപിച്ചു. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.
‘എന്താണ് സംഭവിച്ചത്, എന്തുകൊണ്ടാണ് നിങ്ങള്‍ വിഷമിക്കുന്നത്?- അങ്ങനെ ഒന്നും ചോദിക്കാന്‍ പോലും ആരും കൂട്ടാക്കിയില്ല. ഹൈക്കോടതിയുടെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയിലും പരാതിപ്പെട്ടു. എന്നാല്‍ നിര്‍ദിഷ്ട അന്വേഷണം ഒരു പ്രഹസനവും വ്യാജവുമാണ്. എന്റെ ജീവിതം മാന്യമായ രീതിയില്‍ അവസാനിപ്പിക്കാന്‍ എന്നെ അനുവദിക്കൂ. എന്റെ ജീവിതം ഇങ്ങനെയായിരിക്കട്ടെ: ഡിസ്മിസ്ഡ്’, ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ജഡ്ജി എഴുതി.
































