ഹജജ് സീസണിൽ സൗദി അറേബ്യയിലെ പുണ്യനഗരമായ മക്കയിലേക്ക് വിസിറ്റ് വിസയിൽ എത്താൻ കഴിയില്ല. ഹജ്ജ് സീസണിൽ വിസിറ്റ് വിസയുള്ള യാത്രക്കാർക്ക് മക്കയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗദി അറേബ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ നിരോധനം മെയ് 23 മുതൽ ജൂൺ 21 വരെ തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ട്രാവൽ വിസയിൽ സൗദിയിലേക്ക് വരുന്ന വിദേശികളോട് ഹജ്ജ് സീസണിൽ മക്കയിലേക്ക് പോകരുതെന്ന് അഭ്യർത്ഥിച്ചതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി അറിയിച്ചു. യാത്രാ വിസയിൽ ഹജ്ജ് അനുവദനീയമല്ലാത്തതിനാൽ മക്കയിൽ ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹജ്ജ് പെർമിറ്റ് ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. ഹജ്ജ് പെർമിറ്റ് നൽകുന്നതിനുള്ള ഓൺലൈൻ പോർട്ടലായ നുസുക് ആപ്പ് വഴിയുള്ള ഉംറ പെർമിറ്റുകൾ നൽകുന്നത് ഹജ്ജ്, ഉംറ മന്ത്രാലയം നിർത്തിയിട്ടുണ്ട്.
ട്രാവൽ വിസയിൽ മക്കയിൽ പ്രവേശിക്കുന്നവർക്ക് കടുത്ത ശിക്ഷയും കനത്ത പിഴയും നൽകേണ്ടിവരുമെന്നും സൗദി അധികൃതർ അറിയിച്ചു. ഹജ്ജ് നിയമങ്ങൾ ലംഘിച്ചതിന് കർശനമായ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഈ ആഴ്ച ആദ്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഹജ് പെർമിറ്റ് ഇല്ലാതെ മക്കയിലും പുണ്യസ്ഥലങ്ങളിലും പിടിക്കപ്പെടുന്നവർക്ക് 2,666 ഡോളർ (2 ലക്ഷത്തി 22,651 രൂപ) പിഴ ചുമത്തും. ഈ പിഴ എല്ലാ പൗരന്മാർക്കും സൗദി നിവാസികൾക്കും വിദേശികൾക്കും ബാധകമായിരിക്കും. നിയമലംഘനം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാക്കും. സൗദിയിൽ താമസിക്കുന്ന വിദേശികൾ നിയമങ്ങൾ ലംഘിച്ചാൽ അവരെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുകയും സൗദിയിൽ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്യും.
അതേസമയം, ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് ഹജ് തീർഥാടകരെ കൊണ്ടുപോകുന്ന ഏതൊരു വ്യക്തിയും പിടിക്കപ്പെട്ടാൽ ആറ് മാസം വരെ തടവും 50,000 സൗദി റിയാൽ (11 ലക്ഷത്തി 13,352 രൂപ) പിഴയും അനുഭവിക്കേണ്ടിവരും.

































