ദമാം: പരിസ്ഥിതി നിയമവും വന്യജീവി സംരക്ഷണ നിയമാവലിയും ലംഘിച്ച് വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ കൈവശം വെക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത ഇന്ത്യക്കാരൻ ഉൾപ്പെട്ട മൂന്നംഗ സംഘത്തെ പരിസ്ഥിതി സുരക്ഷാ സേന കിഴക്കൻ പ്രവിശ്യയിൽ നിന്ന് അറസ്റ്റ് ചെയ്തു. നിയമാനുസ്യത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാരനും ഈജിപ്തുകാരനും സൗദി പൗരനുമാണ് അറസ്റ്റിലായത്. പുള്ളിമാനുകൾ അടക്കമുള്ള വന്യജീവികളെയാണ് ഇവർ പ്രദർശിപ്പിച്ചത്. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണ്. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ പ്രദർശിപ്പിക്കുന്നതിന് പത്തു വർഷം വരെ തടവും മൂന്നു കോടി റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. പരിസ്ഥിതിക്കും വന്യജീവികൾക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന ആവശ്യപ്പെട്ടു.

































