ജിദ്ദ: സൗദിയിലെ ആദ്യ ആണവ നിലയത്തിന്റെ നിർമാണ ജോലികൾ തുടരുന്നതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജവും അതിന്റെ റേഡിയേഷൻ പ്രയോഗങ്ങളിൽ നിന്നും പ്രയോജനം നേടാൻ സൗദി അറേബ്യ നീക്കം നടത്തുന്നതായി വിയന്നയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ 68-ാമത് പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സൗദി ഊർജ മന്ത്രി പറഞ്ഞു:
ദേശീയ ആണവോർജ പദ്ധതി നടപ്പാക്കുന്നത് രാജ്യം തുടരുന്നു. അന്താരാഷ്ട്ര പ്രതിബദ്ധതകളുടെ ചട്ടക്കൂടിനുള്ളിൽ ദേശീയ ആവശ്യങ്ങൾക്കനുസൃതമായി സുസ്ഥിര വികസനം കൈവരിക്കലും വ്യത്യസ്യത ഊർജ സ്രോതസ്സുകൾ പ്രയോജനപ്പെടുത്തലും മാത്രമാണ് സൗദി അറേബ്യയുടെ ലക്ഷ്യം. രാജ്യത്തെ ആദ്യത്തെ ആണവ നിലയം നിർമിക്കാനുള്ള പദ്ധതി ദേശീയ ആണവോർജ പദ്ധതിയിൽ ഉൾപ്പെടുന്നു. ആണവ നിയന്ത്രണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന തയാറെടുപ്പ് ഘടകങ്ങളും സമഗ്രമായ സുരക്ഷാ ബാധ്യതകൾ കൈവരിക്കാനുള്ള ആവശ്യകതകളും സൗദി അറേബ്യ പൂർത്തിയാക്കി. സ്മോൾ ക്വാണ്ടിറ്റീസ് പ്രോട്ടോകോൾ നിർത്താനും സുരക്ഷാ സംവിധാന കരാർ പൂർണമായി നടപ്പാക്കുന്നതിലേക്ക് മാറാനുമുള്ള അപേക്ഷ 2024 ജൂലൈയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിക്ക് സൗദി അറേബ്യ സമർപ്പിച്ചിട്ടുണ്ട്. 2024 ഡിസംബർ അവസാനത്തോടെ സ്മോൾ ക്വാണ്ടിറ്റീസ് പ്രോട്ടോകോൾ ഫലപ്രദമായി നിർത്താനുള്ള ഉപനടപടികൾ പൂർത്തിയാക്കാൻ നിലവിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി ചേർന്ന് സൗദി അറേബ്യ പ്രവർത്തിച്ചുവരികയാണ്.
ദേശീയ ആണവോർജ പദ്ധതിയുമായി ബന്ധപ്പെട്ട, നിയമപരമായ നിർബന്ധിത അന്താരാഷ്ട്ര ആവശ്യകതകൾ പാലിക്കാൻ സൗദി അറേബ്യ (പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര നോൺ പ്രോലിഫെറേഷൻ സംവിധാനത്തിൽ രാജ്യത്തിനുള്ള പ്രധാന പങ്കിനുള്ള പ്രതിബദ്ധതക്ക് അനുസൃതമായി ആണവ, സാങ്കേതിക സാമഗ്രികളുടെ നിയന്ത്രണത്തിനും കയറ്റുമതി നിയന്ത്രണത്തിനുമുള്ള ആവശ്യകതകൾ രാജ്യത്തെ ദേശീയ നിയമങ്ങൾ നിറവേറ്റുന്നു. ആണവോർജ ഉൽപാദനവുമായി ബന്ധപ്പെട്ട് സൗദിയിൽ ഒളിച്ചുവെക്കേണ്ട യാതൊന്നുമില്ല. എല്ലാതരം ഊർജവും ഉൽപാദിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്ന ഒരു മാതൃകാ രാജ്യമെന്ന നിലയിൽ ആണവോർജ മേഖലയുമായി ബന്ധപ്പെട്ട വെല്ലുവിളിയെ നേരിടാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഊരാവശ്യം മാത്രമാണ് സൗദി അറേബ്യ ആണവ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ദേശീയ ആണവോർജ പദ്ധതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാധ്യതകൾ പൂർണമായും പാലിക്കുന്നത് സൗദി അറേബ്യ തുടരുകയാണ്. ദേശീയ ആണവ പദ്ധതിയുടെ എല്ലാ തലങ്ങളിലും സുതാര്യതയും സൂരക്ഷയും വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട ബാധ്യതകളുടെ പൂർത്തീകരണം ഉറപ്പാക്കാൻ അന്താരാഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി രാജ്യം പ്രവർത്തിക്കുന്നതായും ഊർജ മന്ത്രി പറഞ്ഞു.

































