ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വീണ്ടും യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിങ്കളാഴ്‌ച ഇന്ന് ഉച്ചയ്ക്ക് 12 ന് ആണ് ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
സമാധാനം പുനസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുള്ളത്. അതിനിടെ സംഘർഷം തുടരുന്ന മണിപ്പൂരിൽ ബിജെപക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. നാഷണൽ പീപ്പിൾസ് പാർട്ടി എൻഡിഎ സഖ്യം വിട്ടു.
സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി എൻപിപി ജെ. പി. നദ്ദയ്ക്ക് കത്ത് നൽകി. ബിജെപി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷിയാണ് എൻപിപി.
എന്നാൽ എൻപിപി പിന്തുണ പിൻവലിച്ചെങ്കിലും സർക്കാർ വീഴില്ല. 60 അംഗ മന്ത്രി സഭയിൽ ഏഴ് അംഗങ്ങളാണ് എൻപിപിക്കുള്ളത്. 37 അംഗങ്ങൾ ബിജെപിക്കുമുണ്ട്.
മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ഡൽഹിയിലും പ്രതിഷേധം ശക്തമാകുകയാണ്. 23 അക്രമികൾ പിടിയിലായതായാണ് വിവരം. വീടുകൾക്ക് തീവച്ചത് അടക്കമുള്ളകേസുകളുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്.
അതേസമയം സർക്കാരിന് അന്ത്യശാസനം നൽകി കൂടുതൽ സംഘടനകൾ രംഗത്തെത്തി. സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലും പ്രതിഷേധം ശക്തമാകുകയാണ്. ഡൽഹി ജന്തർ മന്ദിറിൽ ആണ് പ്രതിഷേധം നടക്കുന്നത്. മെയ്തേയ് വിഭാഗത്തിൽപ്പെട്ട ആറ് പേർ കൊല്ലപ്പെട്ടതിലാണ് പ്രതിഷേധം. മണിപ്പൂർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ, ഡൽഹി അസോസിയേഷൻ ഓഫ് മണിപ്പൂർ മുസ്‌ലീം സ്റ്റുഡന്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

































