മസ്‌കത്ത്: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് 218 രൂപക്ക് മുകളിലെത്തി. അമേരിക്കൻ ഡോളർ ശക്തമായതും എണ്ണവില വർധിച്ചതുമാണ് വിനിമയ നിരക്ക് വർധിക്കാൻ പ്രധാന കാരണം.ആഗസ്റ്റ് എട്ടിനാണ് ഈ വർഷം ആദ്യം വിനിമയ നിരക്ക് 218ലെത്തിയത്. പിന്നീട് താഴേക്ക് പോയെങ്കിലും വീണ്ടും 218 ലെത്തി. ചെറിയ ഏറ്റക്കുറച്ചിൽ കാണിക്കുന്നുണ്ടെങ്കിലും 218 എന്നതിൽ തന്നെയാണ് രണ്ട് ദിവസമായി നിലവിൽ വിനിമയ നിരക്കുള്ളത്.
ഓൺലൈൻ പോർട്ടലായ എക്സ്റ്റ് ഇ കൺവെർട്ടറിൽ ഒരു റിയാലിന് 218.48 രൂപ എന്ന നിരക്കായിരുന്നെങ്കിലും ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് 218 രൂപ എന്ന നിരക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ വർഷം സെപ്റ്റംബർ 21ന് 216.60 രൂപയായിയിരുന്നു. അതിനു ശേഷമാണ് വിനിമയ നിരക്ക് ഉയരാൻ തുടങ്ങിയത്. നിലിവിൽ ഇതേ അവസ്ഥ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.
അമേരിക്കൻ ഡോളർ ശക്തമായതും എണ്ണവില വർധിച്ചതുമാണ് വിനിമയ നിരക്ക് വർധിക്കാൻ പ്രധാന കാരണം. ഡോളർ ശക്തമായതോടെ ഏഷ്യൻ രാജ്യങ്ങളുടെ കറൻസികളെല്ലാം തകർന്നിട്ടുണ്ട്. ഇത് തന്നെയാണ് ഇന്ത്യൻ കറൻസികളെയും ബാധിക്കുന്നത്. മറ്റു യൂറോപ്യൻ കറൻസികളെ അപേക്ഷിച്ച് അമേരിക്കൻ ഡോളറിന്റെ ശക്തി കാണിക്കുന്ന ഡോളർ ഇൻഡക്സും ഉയർന്നിട്ടുണ്ട്. നിലവിൽ 1029 ആണ് ഡോളർ ഇൻഡക്സ്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റിയുഷനൽ ഇൻവെസ്റ്റേഴ്സ് ഇന്ത്യയിൽനിന്ന് നിക്ഷേപം പിൻവലിക്കുന്നതും ഇന്ത്യൻ രൂപയുടെ മൂല്യത്തെ ബാധിക്കുന്നുണ്ട്.

































