വിളകൾക്കുള്ള മിനിമം താങ്ങുവിലയ്ക്ക് കേന്ദ്രസർക്കാർ പുതിയ പദ്ധതി നിർദ്ദേശിച്ചതിന് പിന്നാലെ നിർദ്ദേശം പഠിക്കുന്നതുവരെ ഡൽഹി ചലോ മാർച്ച് നിർത്തിവച്ചിരിക്കുകയാണെന്ന് കർഷകർ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളിൽ നിർദ്ദേശം പഠിക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. കാർഷിക, കർഷക ക്ഷേമ മന്ത്രി അർജുൻ മുണ്ട, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ കർഷക നേതാക്കളുമായി ഞായറാഴ്ച നാലാം വട്ട ചർച്ച നടത്തിയിരുന്നുകർഷകരുമായി കരാറിലേർപ്പെട്ട് അഞ്ച് വർഷത്തേക്ക് പയറുവർഗ്ഗങ്ങൾ, ചോളം, പരുത്തി വിളകൾ എന്നിവ സർക്കാർ ഏജൻസികൾ മിനിമം താങ്ങുവിലയ്ക്ക് വാങ്ങാൻ സമിതി നിർദ്ദേശിച്ചിട്ടുണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഗോയൽ പറഞ്ഞു.
“എൻസിസിഎഫ് (നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ), നാഫെഡ് (നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ സംഘങ്ങൾ ‘ടർ ദാൽ’, ‘ഉരദപ്പയം’, ‘മസൂർ ദാൽ’ അല്ലെങ്കിൽ ചോളം എന്നിവ കൃഷി ചെയ്യുന്ന കർഷകരുമായി കരാറിൽ ഏർപ്പെടും. അടുത്ത അഞ്ച് വർഷത്തേക്ക് അവരുടെ വിളകൾ എംഎസ്പിയിൽ വാങ്ങും,” യോഗത്തിന് ശേഷം ഗോയൽ പറഞ്ഞു. സർക്കാരിൻ്റെ നിർദ്ദേശം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തങ്ങളുടെ ഫോറങ്ങളിൽ ചർച്ച ചെയ്യുമെന്നും അതിനുശേഷം ഭാവി നടപടി തീരുമാനിക്കുമെന്നും കർഷക നേതാക്കൾ പറഞ്ഞു.
ഫെബ്രുവരി 19-20 തീയതികളിൽ ഞങ്ങളുടെ ഫോറത്തിൽ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കുമെന്നും അതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. വായ്പ എഴുതിത്തള്ളലും മറ്റ് ആവശ്യങ്ങളും സംബന്ധിച്ച ചർച്ചകൾ തീർപ്പുകൽപ്പിക്കാത്തതിനാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇവ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ‘ഡൽഹി ചലോ’ മാർച്ച് നിലവിൽ നിർത്തിവച്ചിരിക്കുകയാണെന്നും എന്നാൽ ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് പുനരാരംഭിക്കുമെന്നും പാന്ദർ പറഞ്ഞു. ഫെബ്രുവരി 8, 12, 15 തീയതികളിൽ കേന്ദ്രമന്ത്രിമാരും കർഷക നേതാക്കളും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ചർച്ചകൾ പരാജയപ്പെട്ടിരുന്നു.

































