ആലപ്പുഴ: ഏറെ ചർച്ച ചെയ്യപ്പെട്ട തിരുവമ്പാടി മേരി ജാക്വിലിൻ വധക്കേസിൽ ഒന്നും മൂന്നും പ്രതികളെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. ഒന്നാം പ്രതി പുന്നപ്ര തെക്ക് പണിക്കൻവെളി നജ്മൽ (അജ്മൽ-28), മൂന്നാം പ്രതി അവലൂക്കുന്ന് ചിറയിൽ സീനത്ത് ബീവി (48) എന്നിവരെയാണ് ജഡ്ജി പി.എൻ. വിനോദ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്. കേസിന്റെ വിചാരണ നടക്കവെ രണ്ടാം പ്രതി മുംതാസ് മരണപ്പെട്ടിരുന്നു.
അന്വേഷണത്തിൽ പാകപ്പിഴകൾ; പ്രൊസിക്യൂഷന് തിരിച്ചടി
കൊല്ലപ്പെട്ട സ്ത്രീയുടെ ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡ് ഒന്നാം പ്രതിയിൽ നിന്ന് കണ്ടെത്തിയെന്നായിരുന്നു പൊലീസിന്റെ പ്രധാന വാദം. എന്നാൽ, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലെ വിവരങ്ങൾ കോടതിയിൽ കൃത്യമായി തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ല. സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകൾ ഹാജരാക്കുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ് പ്രതികളെ വെറുതെവിടാൻ കാരണമായത്.
ഹാജരാക്കിയ രേഖകൾ: വീട്ടുമുറ്റത്ത് കണ്ട പാദ അടയാളം, മുറിയിൽ നിന്ന് ലഭിച്ച തലമുടി, മദ്യം വാങ്ങിയതിന്റെ ബിൽ ഉൾപ്പെടെ 39 രേഖകൾ പ്രൊസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
കോടതിയുടെ നിരീക്ഷണം:
കാൽപാദ പരിശോധന, സി.സി.ടി.വി ദൃശ്യങ്ങൾ, മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ കണ്ടെത്തിയ രീതി, കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ രേഖകൾ എന്നിവയിലെ പാകപ്പിഴകളും വ്യക്തമായ ശാസ്ത്രീയ തെളിവുകളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിധി. കേസിൽ പ്രൊസിക്യൂഷന് വേണ്ടി അഡ്വ. അംബിക ഹാജരായി.
പശ്ചാത്തലം
2019 മാർച്ച് 12-നാണ് ആലപ്പുഴ തിരുവമ്പാടി ചക്കാലയിൽ വീടിനുള്ളിൽ മേരി ജാക്വിലിനെ (53) മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതികളെ അറസ്റ്റ് ചെയ്തതും.പ്രതികൾക്കായി അഡ്വ. ടി.ടി. സുധീഷും അഡ്വ. എസ്. ഗുൽസാറും ഹാജരായി.
































