മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി ജിതു പട്‌വാരിയെ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. പിസിസി അധ്യക്ഷൻ കമൽനാഥിനെമാറ്റിയാണ് പട്‌വാരിയെ നിയമിച്ചത്. കമൽനാഥിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനം നേരുന്നതായി എഐസിസി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഉമാങ് സിംഗാറിനെ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായും ഹേമന്ത് കട്ടാരെയെ ഉപാധ്യക്ഷനായും തിരഞ്ഞെടുത്തു. റാവു സീറ്റിൽ നിന്നുള്ള എംഎൽഎയായിരുന്ന 49 കാരനായ പട്‌വാരി മധ്യപ്രദേശ് കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനായിരുന്നു
2018ൽ റാവുവിൽ നിന്ന് അദ്ദേഹം രണ്ടാം തവണയും തിരഞ്ഞെടുപ്പിൽ വിജയിച്ചു. തുടർന്ന്, പട്‌വാരി കമൽനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഉന്നത വിദ്യാഭ്യാസ, യുവജന, കായിക മന്ത്രിയായി. 2018ൽ കമൽനാഥിനെ മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) തലവനായി നിയമിച്ചപ്പോൾ പട്‌വാരി വർക്കിങ് പ്രസിഡന്റായി. 2020 ഏപ്രിലിൽ അദ്ദേഹത്തെ കോൺഗ്രസിന്റെ സ്റ്റേറ്റ് മീഡിയ സെല്ലിന്റെ ചെയർപേഴ്‌സണായി നാഥ് നിയമിച്ചു.
ഇത്തവണ ആകെയുള്ള 230 സീറ്റിൽ 163 സീറ്റുകൾ നേടിയാണ് ബിജെപി മധ്യപ്രദേശിൽ ഭരണം നിലനിർത്തിയത്. ഭരണം നേടാമെന്ന ഉറച്ച വിശ്വാസത്തോടെ മത്സരിച്ച കോൺഗ്രസിന് ലഭിച്ചത് 66 സീറ്റുകൾ മാത്രമായിരുന്നു.
































