നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിന്റെ വിയോഗത്തിൽ സങ്കടത്തിലാണ് തമിഴ് മക്കൾ. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു താരത്തിന്റെ അന്ത്യം. ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. വില്ലനായി വേഷമിട്ട അദ്ദേഹം ‘സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നായകനായി. എൺപതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ‘ക്യാപ്റ്റൻ പ്രഭാകരൻ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ വിജയകാന്തിന് തന്റെ പേരിനൊപ്പം ക്യാപ്റ്റൻ എന്ന വിശേഷണവും ലഭിച്ചു. വിജയകാന്തിന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ സിനിമയായിരുന്നു ‘ക്യാപ്റ്റൻ പ്രഭാകരൻ’. വീരപ്പന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ വീരഭദ്രൻ എന്ന കൊള്ളക്കാരനെ പിടികൂടാൻ എത്തുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായാണ് വിജയകാന്ത് വേഷമിട്ടത്. 100 ദിവസത്തിലധികം ചിത്രം തിയേറ്ററുകളിൽ ഓടി.

രാഷ്ട്രീയത്തിലും വിജയകാന്ത് മുൻനിരയിലായിരുന്നു. ഒരു കാലത്ത് ജയലളിതയ്ക്കും കരുണാനിധിക്കും എതിരെ ശബ്ദം ഉയർത്തിയിരുന്ന പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വിജയകാന്ത് തന്റെ പവർ കാണിച്ചിരുന്നു. ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റ് മാത്രമാണ് പാർട്ടി നേടിയത്. 2011-ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്ന് താരം തിരഞ്ഞെടുപ്പിനെ നേരിട്ടു. നടൻ, രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒരു മനുഷ്യസ്നേഹിയായാണ് തമിഴ് മക്കൾ അദ്ദേഹത്തെ കണ്ടത്. 90 കളിൽ, രജനികാന്ത്, കമൽഹാസൻ തുടങ്ങി മുൻ നിര നായകന്മാർ തിളങ്ങിനിന്ന കാലത്ത് സ്വതസിദ്ധമായ കഴിവുകൊണ്ട് തനിക്കു മാത്രമായ ഒരു സിംഹാസനം ഒരുക്കിയ നടനായിരുന്നു അദ്ദേഹം. ആക്ഷൻ രംഗങ്ങളിലെ വിജയകാന്തിന്റെ ബാക്ക് കിക്കിനും ഒട്ടേറെ ആരാധകരുണ്ട്. 2001 ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, 1989 ചെന്ദൂര പൂവേ എന്ന ചിത്രത്തിന് മികച്ച നടനുള്ള അവാർഡ് 1988 ൽ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
പ്രമേഹം മൂലം ഇടയ്ക്ക് കാൽവിരലുകൾ മുറിച്ചു മാറ്റേണ്ടിവന്നെങ്കിലും രാഷ്ട്രീയത്തിലും സമൂഹമാധ്യമത്തിലും അദ്ദേഹം സജീവമായിരുന്നു. തന്റെ രോഗാവസ്ഥ മൂർച്ഛിച്ചിരുന്ന കാലത്താണ് കേരളത്തിന് ഒരു കോടി രൂപ പ്രളയ ഫണ്ടിലേക്കായി അദ്ദേഹം സംഭാവന നൽകിയത്. ഭാര്യ പ്രേമലത. മക്കൾ ഷണ്‍മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.

































