കുഴൽക്കിണറിനുള്ളിൽ തള്ളിയതാണ് എന്ന് കരുതപ്പെടുന്ന നവജാത ശിശുവിനെ രക്ഷിച്ച് 40-ലധികം വരുന്ന അഗ്നിശമന-ദുരന്തനിവാരണ സേനയിലെ പ്രവർത്തകർ. ഇവരുടെ ഉപയോഗത്തിനായുള്ള നിർണ്ണായക ഉപകരണങ്ങൾ ഒരു പ്രത്യേക വിമാനത്തിലാണ് എത്തിയത്. എട്ട് മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഒഡീഷയിലെ സംബാൽപൂർ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണർ ലാരിപാലി എന്ന ഗ്രാമത്തിലാണ്, കുഞ്ഞിന്റെ കരച്ചിൽ ആദ്യം കേട്ടത് നാട്ടുകാരാണ്. അവർ പോലീസിൽ വിവരമറിയിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു
കുഞ്ഞ് 20 അടിയോളം താഴ്ചയിൽ കുടുങ്ങിയതിനാൽ മൂന്ന് എക്‌സ്‌കവേറ്ററുകൾ വച്ച് ഒരേ ആഴത്തിലുള്ള സമാന്തര കുഴികൾ കുഴിക്കാൻ തുടങ്ങി. കുഴൽക്കിണറിന്റെ ഇരുമ്പ് പൈപ്പ് മുറിച്ച് കുഞ്ഞിനെ രക്ഷിക്കാൻ ഇലക്ട്രിക് കട്ടറുകൾ ഉപയോഗിച്ചു.
വിമാനം മാർഗം എത്തിച്ച ‘വിക്‌റ്റിം ലൊക്കേഷൻ ക്യാമറ’
കുഞ്ഞിന് ഓക്സിജനും വൈദ്യസഹായവും നൽകാൻ ഡോക്ടർമാരുടെ സംഘവും രക്ഷാപ്രവർത്തന സ്ഥലത്ത് വിന്യസിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ ചൂട് നിലനിർത്താൻ കുഴൽക്കിണറിനുള്ളിൽ ഒരു ഫിലമെന്റ് ബൾബും ഇറക്കി.
കുഞ്ഞിനെ പുറത്തെടുത്ത ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകി, തുടർന്ന് ബുർളയിലെ വിംസാറിൽ എത്തിച്ചു, അവിടെ പ്രത്യേക ഡോക്ടർമാരുടെ സംഘം സജ്ജരായിരുന്നു.
കുഞ്ഞിനെ കുഴപ്പമൊന്നും കൂടാതെ പുറത്തെടുക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമായി എന്നും കുഞ്ഞിന് ദീർഘായുസ്സ് നേരുന്നു എന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക് പറഞ്ഞു.
വിമാനം മാർഗം എത്തിച്ച ‘വിക്‌റ്റിം ലൊക്കേഷൻ ക്യാമറ’ കുഞ്ഞിന്റെ സ്ഥാനവും അവസ്ഥയും കണ്ടെത്താൻ സഹായിച്ചെന്നും, സുരക്ഷിതമായി കുഴൽക്കിണർ പൈപ്പ് മുറിക്കാനും പ്രവർത്തനം വേഗത്തിലാക്കാനും ഇത് സഹായിച്ചതായി ഒരു രക്ഷാപ്രവർത്തകൻ പറഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ രക്ഷാസംഘത്തെ എത്രയും വേഗത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
“കുഴൽക്കിണർ പൈപ്പിനുള്ളിൽ കുഞ്ഞ് കുടുങ്ങിയതിനാൽ സുരക്ഷിതമായി രക്ഷപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. പൈപ്പ് മുറിക്കുമ്പോൾ കുഞ്ഞിന് പരിക്കേൽക്കാതിരിക്കാൻ അതീവ ജാഗ്രത പുലർത്തി. അവൾ കൂടുതൽ വീഴാതിരിക്കാൻ റെസ്ക്യൂ ടീം എല്ലാ ശ്രമങ്ങളും നടത്തി,” അഗ്നിശമനസേന ഡിജി സുധാൻസു സാരംഗി പറഞ്ഞു
പെൺകുട്ടിയെ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുമെന്ന് സംബൽപൂർ പോലീസ് സൂപ്രണ്ട് മുകേഷ് കുമാർ ഭാമു പറഞ്ഞു.
































