പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് ക്യാംപസിലെ ജെ.എസ് സിദ്ധാർഥൻ്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്തു. സസ്പെൻഡ് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത വിദ്യാർഥികളെയാണു വീണ്ടും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇവരെ കുറ്റവിമുക്‌തരാക്കിയുള്ള വിസിയുടെ ഉത്തരവ് പിൻവലിച്ചാണ് സസ്‌പെൻഷൻ. ഇതോടെ വിദ്യാർഥികൾ ഹോസ്‌റ്റൽ ഒഴിയണം.
സിദ്ധാർഥനെതിരെ ക്രൂര റാഗിങ്ങും ആൾക്കുട്ട വിചാരണയും നടത്തിയ വിദ്യാർഥികൾക്ക് എതിരെ പൂക്കോട് ക്യാംപസിലെ അധികൃതർ എടുത്ത നടപടി വിസി നിയമോപദേശം തേടാതെ റദ്ദാക്കുകയായിരുന്നു. സിദ്ധാർഥനെതിരായ ആൾക്കുട്ട വിചാരണയിൽ നേരിട്ടു പങ്കാളികളാകുകയോ കുറ്റകൃത്യം അധികൃതരിൽനിന്നു മറച്ചുവയ്ക്കുകയോ ചെയ്ത് വിദ്യാർഥികൾക്ക് എതിരെയാണ് ആൻ്റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആൻ്റി റാഗിങ് കമ്മിറ്റി നടപടിയെടുത്തത്. 31 പേരെ കോളജിൽനിന്നു പുറത്താക്കുകയും ഹോസ്‌റ്റലിൽ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്കു സസ്പെൻഡ് ചെയ്യുകയും ആയിരുന്നു എന്നാൽ, സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർഥികളെ വിസി തിരിച്ചെടുക്കുകയായിരുന്നു
പിന്നാലെ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടു. നിയമോപദേശം പോലും തേടാതെ വിദ്യാർഥികളുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ വൈസ് ചാൻസലർ റദ്ദാക്കിയ സംഭവത്തിൽ ഗവർണർ വിശദീകരണം തേടി. തുടർന്നു വെറ്ററിനറി സർവകലാശാലയിലെ പുതിയ വൈസ് ചാൻസലർ ഡോ.പി.സി.ശശീന്ദ്രൻ രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണു 33 വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്‌തത്.
































