സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് ഇടമുണ്ടാക്കിക്കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നും ബിജെപിയുടെ പല സ്ഥാനാർത്ഥികളും മികച്ചവരാണെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ നേരത്തെ നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് സതീശൻ്റെ ആരോപണം.
ജയരാജനെ സ്വാധീനിച്ച് കേന്ദ്രത്തിൽ ബിജെപിയെ പ്രീണിപ്പിക്കാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പല സീറ്റുകളിലും ബി.ജെ.പി രണ്ടാം സ്ഥാനം ഉറപ്പിക്കുമെന്നാണ് കേരള എൽ.ഡി.എഫ് കൺവീനർ പറയുന്നത്, തിരുവനന്തപുരത്തും ആറ്റിങ്ങലിലും തൃശ്ശൂരിലും ബി.ജെ.പി സ്ഥാനാർഥികളാണ് മികച്ചതെന്ന് കെ.സുരേന്ദ്രനോ മറ്റ് ബിജെപി നേതാക്കളോ പറഞ്ഞിട്ടില്ല. എന്നാൽ, എൽഡിഎഫ് കൺവീനറായ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അങ്ങനെ പറയുകയാണ്, താൻ ഒരു പാവമാണെന്ന് ഞാൻ പറയും, ബിജെപിയെ പ്രീതിപ്പെടുത്താൻ പിണറായി വിജയനാണ് അദ്ദേഹത്തെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

































