വയനാട്ടില്‍ വന്യമൃഗശല്യം അതിരൂക്ഷമാകുന്നു. എന്തെല്ലാം ചെയ്തിട്ടും കാട്ടാനകള്‍ അടക്കം കൃഷിടങ്ങളിലെത്തി നാശം വിതയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ തന്നെ കൃഷി ഭൂമിയില്‍ നേരിട്ട് കാവലിന് ഇറങ്ങിയിരിക്കുകയാണ്. കാവല്‍മാടങ്ങളും, പ്രതിരോധ സംവിധാനങ്ങളുമെല്ലാം കര്‍ഷകര്‍ ഒരുക്കുന്നുണ്ട്. കാട്ടാന മാത്രമല്ല, കാട്ടുപന്നിയും, കുരങ്ങും, മാനും, മയിലുമെല്ലാം കൂട്ടത്തോടെ പാടങ്ങളില്‍ ഇറങ്ങി നെല്‍ക്കൃഷി നശിപ്പിക്കുകയാണ്.
ഇതോടെ കര്‍ഷകര്‍ ഏറുമാടങ്ങള്‍ അടക്കമുള്ള കാവല്‍മാടങ്ങളിലും പ്രതിരോധ സംവിധാനങ്ങളും ഒരുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മുമ്പെല്ലാം കൊയ്ത്തിന് പാകമായി തുടങ്ങുന്നതോടെയാണ് കാവല്‍മാടം നിര്‍മിച്ചിരുന്നത്. ഇത്തവണ കൃഷിയിറക്കുന്നതിനൊപ്പം തന്നെ കാവല്‍ മാടങ്ങളും നിര്‍മിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
അതേസമയം പകല്‍ മയിലും, മാനും കുരങ്ങും പക്ഷികളുമാണ് ശല്യക്കാര്‍. എന്നാല്‍ രാത്രിയില്‍ കാട്ടാനയും പന്നിയുമാണ് എത്തുന്നത്. ഇവിടെ കാവല്‍ ഇല്ലെങ്കില്‍ നെല്ല് ബാക്കി പോലും ഉണ്ടാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വയലിന്റെ നടുവില്‍ ഉയരത്തിലായി ഉണ്ടാക്കുന്ന മാടങ്ങള്‍ക്ക് അടിയില്‍ രാത്രി തീ കൂട്ടിയാണ് കര്‍ഷകര്‍ കാവലിരിക്കുന്നത്. എന്നാല്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍ ഈ പ്രതിരോധ മാര്‍ഗങ്ങളൊന്നും ഏല്‍ക്കാറില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ നിന്നിറങ്ങുന്ന കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. പൂതാടി, പനമരം, പഞ്ചായത്തുകളിലെ നടവയല്‍, ചീങ്ങോട്, നെയ്ക്കുപ്പം, മണല്‍വയല്‍, ചെഞ്ചടി, ചെക്കിട്ട, കോളേജ് കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടാനകള്‍ നാശം വിതച്ചത്. റബര്‍ തോട്ടങ്ങളില്‍ അടക്കം ഇവ നാശം വിതയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു

































