കണ്ണൂർ : ബോംബ് നിര്‍മാണത്തിനിടയില്‍ കൊല്ലപ്പെട്ട സഖാക്കള്‍ക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സി പി എം കേരളീയ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ലോകത്ത് ഭീകര സംഘടനകള്‍ ചെയ്യുന്ന അതേ പ്രവൃത്തികളാണ് കേരളത്തില്‍ സി പി എം ചെയ്യുന്നത്. സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സി പി എം സംസ്ഥാന സെക്രടറിയാണെന്നത് ഭീകര പ്രവര്‍ത്തനത്തെ സി പി എം എന്തുമാത്രം താലോലിക്കുന്നുവന്നതിന് തെളിവാണ്.
2015ല്‍ പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ ഉണ്ടായ ഉഗ്ര സ്ഫോടനത്തിലാണ് രണ്ടു സി പി എം പ്രവര്‍ത്തകര്‍ മരിച്ചത്. അന്ന് പാര്‍ടി ഇതിനെ തളളിപ്പറഞ്ഞെങ്കിലും 2016 മുതല്‍ ഇരുവരുടെയും രക്തസാക്ഷിത്വ ദിനം ആചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിര്‍മിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കഴിഞ്ഞ മാസം പാനൂര്‍ മുളിയാതോട് ബോംബ് നിര്‍മാണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. വടകരയില്‍ ഷാഫി പറമ്പില്‍ ജയിക്കുമെന്ന് ഉറപ്പിച്ചപ്പോഴാണ് സിപിഎം ബോംബ് തയാറാക്കിയത്. പാനൂര്‍ മുളിയാതോട് ബോംബ് സ്ഫോടനം ഉണ്ടായപ്പോഴും സിപിഎം ആദ്യം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ വൈകാതെ ഇവിടെയും സ്മാരക മന്ദിരം ഉയരുമെന്ന് സുധാകരന്‍ പറഞ്ഞു.
ടി പി ചന്ദ്രശേഖരന്‍, ശുഐബ്, ശരത് ലാല്‍, കൃപേഷ്, അരിയില്‍ ശുക്കൂര്‍ തുടങ്ങിയ എത്രയോ പേരെയാണ് സി പി എം ബോംബുകള്‍ ഇല്ലാതാക്കിത്. സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ധിയില്ലാസമരമായിരുന്നു തന്റെ ജീവിതം. എത്രയോ വട്ടം അവരുടെ ബോംബ് ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കേരളം പോലൊരു പരിഷ്‌കൃത സമൂഹത്തിലാണ് സി പി എം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച. കണ്ണൂരാണ് ഈ കാടത്തത്തിന്റെ പ്രഭവകേന്ദ്രം. രണ്ട്, മൂന്ന് ദശാബ്ദമായി പിണറായി വിജയനാണ് ഇതിന് നേതൃത്വം നല്കുന്നത്. ഭരണത്തണലില്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചുവരുന്നതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

































