കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്തി 2019 ഡിസംബർ 9 – ന് പൗരത്വ ഭേദഗതി നിയമം ബിൽ ലോക്സഭയുടെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്‌തു . 2019 ഡിസംബർ 11- ന് രാജ്യസഭ പൗരത്വ ഭേദഗതി നിയമം പാസ്സ് ആക്കുകയും രാജ്യ സഭയിൽ 125 എംപിമാർ ബില്ലിനെ അനുകൂലിച്ചു 99 പേർ എതിർത്തു വോട്ട് ചെയ്തു. ഡിസംബർ 12-ന് രാഷ്ട്രപതി ബില്ലിൽ ഒപ്പു വച്ചു. അന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രക്ഷോഭങ്ങളും സമരങ്ങളും ലോക്സഭയിൽ ബില്ല് അവതരിപ്പിച്ച സമയം മുതൽ ഉണ്ടാകുകയും സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച കേസുകൾ നിലവിൽ വരുകയും. കേന്ദ്ര സർക്കാർ പാസ്സാക്കിയ ബില്ലിൽ പറയുന്നത് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അതിവേഗം ഭാരതത്തിൽ പൗരത്വം നൽകുന്നതിന് ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു.
ഹിന്ദു വിഭാഗം, സിഖുകാർ, ജൈനർ,ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, പാഴ്സികൾ അങ്ങനെ ആറ് ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് പൗരത്വം നൽകുക. അനധികൃത കുടിയേറ്റത്തിന് തടയിടുവാനും ഈ നിയമം ലക്ഷ്യം വയ്ക്കുന്നു.പാക്കിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ശിയ, അഹമദിയ്യ തുടങ്ങിയ മുസ്‌ലിം വിഭാഗങ്ങളെ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണഭോക്താക്കൾക്ക് രാജ്യത്ത് ഏതു സംസ്ഥാനത്ത് ജീവിക്കാനും കുടിയേറ്റക്കാരെ സംസ്ഥാന ഭേദമില്ലാതെ രാജ്യം മുഴുവൻ അംഗീകരിക്കുവാനും വ്യവസ്ഥ ചെയ്യുന്നു. കഴിഞ്ഞ 14 വർഷങ്ങളിൽ 11 വർഷം ഇന്ത്യയിൽ താമസിച്ച ആളുകൾക്ക് നിലവിൽ ഇന്ത്യൻ ഭരണഘടന പൗരത്വം നൽകുന്നുണ്ട്.

മാതാപിതാക്കളോ അവരുടെ മുൻ തലമുറയോ ഇന്ത്യയിൽ ജനിച്ചിട്ടുണ്ടെങ്കിൽ അത്തരം ആളുകൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നുണ്ട്. 1955-ലെ പൗരത്വ നിയമം അനുസരിച്ച് വ്യാജമായ രേഖകളുടെയോ രേഖകൾ ഇല്ലാതെയോ സാധുവായ പാസ്പോർട്ട് ഇല്ലാതെയോ ഇന്ത്യയിൽ പ്രവേശിക്കുന്ന ആളെയോ അനധികൃത കുടിയേറ്റക്കാർ വിസാ കാലാവധിക്ക് അപ്പുറം താമസിക്കുന്ന വ്യക്തികളെയും അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കും. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അയൽ രാജ്യങ്ങളിൽ പീഢനം അനുഭവിക്കുന്ന ഹിന്ദുക്കൾക്ക് പൗരത്വം നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഹിന്ദുക്കൾക്ക് അഭയം നൽകുമെന്നും അഭയാർത്ഥികളെ സ്വാഗതം ചെയ്യുമെന്നും 2014-ലെ ബിജെപിയുടെ പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. എന്നാൽ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ ഇപ്പോൾ വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലെ 18 കോടിയോളം വരുന്ന മുസ്‌ലിംകളെ ഈ നിയമം ഒരു തരത്തിലും ബാധിക്കുകയില്ലെന്നും ലോകത്ത് എവിടെയുള്ള മുസ്‌ലിംകൾക്കും പൗരത്വ നിയമത്തിലെ 6-ാം വകുപ്പ് പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകാം. സ്വതന്ത്ര ഇന്ത്യയിൽ മുസ്‌ലിംകൾക്ക് ലഭിക്കുന്ന ഒരു അവകാശവും ഇല്ലാതെയാകുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പൗരത്വ ഭേദഗതി ഒരിക്കലും പിൻവലിക്കില്ലെന്നും ന്യൂനപക്ഷങ്ങളോ മറ്റേതെങ്കിലും വ്യക്തിയോ ഭയപ്പെടേണ്ട ആവശ്യമില്ല.ആരുടെയും പൗരത്വം എടുത്തു കളയുവാൻ ഈ നിയമത്തിൽ വ്യവസ്ഥയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.എന്നിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭങ്ങളും സമരങ്ങളും അരങ്ങേറുകയാണ്. ചില രാഷ്ട്രീയ പാർട്ടികൾ ഈ നിയമത്തെ പല രീതിയിൽ വ്യാഖ്യാനിച്ച് മുസ്‌ലിം സമൂഹത്തിനിടയിൽ ഭയാശങ്കയും മറ്റും വളർത്തുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തുന്നു. രാജ്യത്തിന്റെ ഭരണഘടനയുടെ 5 , 6, 7, 8, 9, 10, 11
അനുച്ഛേദങ്ങൾ പൗരത്വത്തെ സംബന്ധിച്ച് വ്യക്തമാകുന്നുണ്ട്.
ഭരണഘടനയുടെ 11 -ാം അനുഛേദം പൗരത്വത്തിനുള്ള അവകാശം പാർലമെന്റിൽ നിയമം വഴി ക്രമപ്പെടുത്താമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.അതോടൊപ്പം രാജ്യത്തിന്റെ ഭരണഘടനയുടെ 14, 15 അനുശ്ചേദങ്ങൾ രാജ്യത്തെ പൗരൻ്റെ തുല്യനീതി സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ട്. ഈ ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം ഈ രാജ്യത്ത് നിന്നും കാലങ്ങളായി ഇവിടെ ജീവിച്ചു വരുന്ന ഒരു സമൂഹത്തെ പറഞ്ഞുവിടാനോ പുറത്താക്കുവാനോ ഒരു കാരണവശാലും കഴിയില്ല. ഇതെല്ലാം നിലനിൽക്കുമ്പോഴും രാജ്യത്ത് പൗരത്വ നിയമഭേദഗതിയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താതെ നിയമത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് പൗരന് പഠിക്കുവാനുള്ള അവസരങ്ങളാണ് രാഷ്ട്രീയ പാർട്ടിക്കാർ ഉണ്ടാക്കിക്കൊടുക്കേണ്ടത് അല്ലാതെ ഒരു വിഭാഗത്തെ ഇതിന്റെ പേരിൽ ഭയാശങ്കപ്പെടുത്തുന്നത് തികഞ്ഞ പൗരാവകാശ ലംഘനം തന്നെയാണ്.































