കുണ്ടറ ആലീസ് വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി. ഹൈക്കോടതിയാണ്പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷ റദ്ദാക്കി വെറുതെവിട്ടത്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി എം എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കേസില്‍ പ്രതി ചേര്‍ത്ത ഗിരീഷ് കുമാറിന് അഞ്ച് ലക്ഷം രൂപ പലിശ അടക്കം ചേര്‍ത്തുകൊണ്ട് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. വിധി പറഞ്ഞ തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ തുക നല്‍കണമെന്നും ഇല്ലെങ്കില്‍ 9 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
2013ലാണ് മോഷണ ശ്രമത്തിനിടെ കുണ്ടറ മുളവന കോട്ടപ്പുറം എ വി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസ് വര്‍ഗീസ്(57 കൊല്ലപ്പെടുന്നത്. തുടർന്ന് പാരിപ്പള്ളി കോലായില്‍ പുത്തന്‍വീട്ടില്‍ ഗിരീഷ് കുമാർ പിടിയിലായി. വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടില്‍ കവര്‍ച്ച നടത്തുകയും ചെയ്‌തെന്നായിരുന്നു കേസ്.
മറ്റൊരു കേസില്‍ ജയിലില്‍ കഴിയവെ സഹതടവുകാരില്‍നിന്നാണ് ഒറ്റയ്ക്കു താമസിക്കുന്ന ആലീസിനെ കുറിച്ചും ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും കുറിച്ചും ഗിരീഷ് അറിയുന്നതെന്നും ജയിലില്‍ നിന്നിറങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ഗിരീഷ് ആലീസിനെ കൊലപ്പെടുത്തി എന്നുമായിരുന്നു പോലീസ് ഭാഷ്യം. കേസിൽ പത്തുവര്‍ഷത്തിലധികമാണ് ഗിരീഷ് കുമാര്‍ ജയിലില്‍ കഴിഞ്ഞത്. ഇയാൾക്ക് വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്ന് ശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
































