കോടതിയിൽ ഹാജരാക്കാൻ റൂസ് അവന്യൂ കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ട കേജ്രിവാളിനെ ജൂൺ 29ന് വൈകിട്ട് ഏഴ് മണിക്ക് വീണ്ടും കോടതിയിൽ ഹാജരാക്കും.
അറസ്റ്റിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൻ്റെ ജാമ്യം സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കേജ്രിവാൾ പിൻവലിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21 നാണ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. അദ്ദേഹം ഇപ്പോൾ തിഹാർ ജയിലിലാണ്.
രേഖകൾ ഹാജരാക്കാൻ കേജ്‌രിവാളിനെ കസ്റ്റഡിയിൽ വേണമെന്ന് വിചാരണക്കോടതിയിൽ വാദം നടക്കുന്നതിനിടെ സി.ബി.ഐ ആവശ്യപ്പെട്ടു. മദ്യനയം സ്വകാര്യവൽക്കരിക്കുക എന്നത് തൻ്റെ ആശയമാണെന്ന് പറഞ്ഞ് കേജ്‌രിവാൾ മുൻ ഡൽഹി മന്ത്രി മനീഷ് സിസോദിയയെ ചുമതല ഏൽപ്പിച്ചതായും സിബിഐ അവകാശപ്പെട്ടു.

































