തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
മൈക്രോ ഫിനാൻസിൽ അഴിമതി നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം.
മൈക്രോ ഫിനാൻസ് തട്ടിപ്പിൽ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു പരാതി. വി.എസ്. അച്യുതാനന്ദനാണ് മൈക്രോഫിനാൻസ് തട്ടിപ്പ് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നത്.
ആദ്യഘട്ട അന്വേഷണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലൻസ് കണ്ടത്തിയിരുന്നു. 124 കേസുകളാണ് സംസ്ഥാനത്തുടനീളം വിജിലൻസ് അന്വേഷിച്ചത്. കേസിൽ വെള്ളാപ്പള്ളി നടേശനാണ് ഒന്നാം പ്രതി.

































