കണ്ണൂർ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകൻ്റെ ഫ്ളാറ്റിൽ വച്ചാണ് കൂടിക്കാഴ്‌ച നടത്തിയതെന്നും ജാവദേക്കറുടെകൂടെ ടി.ജി. നന്ദകുമാറും ഉണ്ടായിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇപിയുടെ വാക്കുകള്‍
കെ സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം നടത്തിയ ഈ ആരോപണങ്ങള്‍. സുധാകരന്റെ ബിജെപിയിലേക്കുള്ള പോക്കിനെ ലഘുകരിക്കാന്‍ നടത്തിയ നീക്കമാത്രമാണ് തനിക്കെതിരായ ആരോപണം. ഞാന്‍ ബിജെപിയിലേക്ക് പോകുമെന്നതും ചര്‍ച്ച നടത്തിയെന്നതും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ്.
സുധാകരനും ശോഭാ സുരേന്ദ്രനും തമ്മില്‍ ആന്തരിക ബന്ധമുണ്ട്. ചില മാധ്യമങ്ങളാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. മകനും ശോഭയും തമ്മില്‍ ബന്ധമില്ല.കല്യാണത്തിന് എറണാകുളം വന്നപ്പോള്‍ പരിചയപ്പെട്ടതാണ്. ശോഭയുടെ മൊബൈല്‍ വാങ്ങി പരിശോധിക്കണം. ശോഭയും ദല്ലാളും തമ്മിലുള്ള ബന്ധത്തില്‍ ഞങ്ങളെ വലിച്ചിഴക്കേണ്ട. ആരോപണങ്ങളില്‍ നിയമ നടപടി സ്വീകരിക്കും. ദല്ലാള്‍ നന്ദകുമാറിനൊപ്പം പോകേണ്ട കാര്യം എനിക്കെന്താണ്?
പ്രകാശ് ജാവദേക്കര്‍ എന്നെ കാണാന്‍ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലാണ് വന്നത്. ഒരാള്‍ വീട്ടില്‍ വരുമ്പോള്‍ ഇറങ്ങിപ്പോകാന്‍ പറയാന്‍ കഴിയില്ലാലോ. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ അതുവഴി പോയപ്പോള്‍ കണ്ട് പരിചയപ്പെടാന്‍ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാന്‍ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാന്‍ പറഞ്ഞു. നന്ദകുമാറും ജാവേദ്ക്കറിന്റെ ഒപ്പമുണ്ടായിരുന്നുവെന്നും ഇപി സമ്മതിച്ചു.

































