തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പാറ്റ്) രസീതുകള്‍ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
നിലവില്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വിവിപാറ്റുകളിലേയും സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും ടാഗ് ചെയ്തുകൊണ്ടാണ് ഉത്തരവിറക്കിയത്.
ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തില്‍ വേണം വി.വി.പാറ്റ് എണ്ണാന്‍ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശത്തേയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് അനാവശ്യമായ കാലതാമസം ഉണ്ടാക്കുമെന്നും ഒരേസമയം കൂടുതല്‍ വി.വി.പാറ്റ് വോട്ടുകള്‍ എണ്ണാന്‍ അനുവദിക്കുകയും വോട്ടെണ്ണാനായി ഓരോ മണ്ഡലത്തിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്താൽ മുഴുവന്‍ വി.വി.പാറ്റ് വേരിഫിക്കേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നും ഹര്‍ജിയില്‍ പറയുന്നു.
24 ലക്ഷത്തോളം വിവിപാറ്റുകൾ വാങ്ങുന്നതിനായി സർക്കാർ 5,000 കോടി രൂപയാണ് ചെലവഴിച്ചത്. നിലവിൽ ഏകദേശം 20,000 വിവിപാറ്റുകളുടെ വിവിപാറ്റ് സ്ലിപ്പുകൾ മാത്രമേ പരിശോധിച്ചിട്ടുള്ളൂവെന്നും ഹർജിയിൽ പറയുന്നു.
എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണേണ്ടത് അനിവാര്യമാണ്, കൂടാതെ തൻ്റെ വിവിപാറ്റ് സ്ലിപ്പ് ബാലറ്റ് ബോക്സിൽ ശാരീരികമായി ഇടാൻ അനുവദിച്ചുകൊണ്ട് ബാലറ്റിൽ രേഖപ്പെടുത്തിയ വോട്ടും എണ്ണപ്പെട്ടിട്ടുണ്ടോയെന്ന് കൃത്യമായി പരിശോധിക്കാൻ വോട്ടർക്ക് അവസരം നൽകണം,” ഹർജിയിൽ പറയുന്നു.
































