കർഷക സമരം അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം വീണ്ടും പാളി. വിളകള്‍ക്കുള്ള മിനിമം താങ്ങുവില സംബന്ധിച്ച് കേന്ദ്രം മുന്നോട്ട് വെച്ച് പുതിയ നിര്‍ദ്ദേശം കര്‍ഷക സംഘടനകള്‍ തള്ളി. സര്‍ക്കാരിന്റെ പുതിയ പദ്ധതിയോട് കര്‍ഷകര്‍ക്ക് താല്‍പ്പര്യമല്ലെന്നും നിര്‍ദ്ദേശത്തിന് വ്യക്തതയില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. പയര്‍, ചോളം, പരുത്തി വിളകള്‍ എന്നിവയ്ക്ക് മാത്രമല്ല, 23 വിളകള്‍ക്കും എംഎസ്പി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതോടെ ഫെബ്രുവരി 21ന് രാവിലെ ‘ഡല്‍ഹി ചലോ’ മാര്‍ച്ച് പുനരാരംഭിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരും കര്‍ഷകരും ഞായറാഴ്ച നാലാം റൗണ്ട് ചര്‍ച്ച നടത്തിയിരുന്നു. പയറുവര്‍ഗ്ഗങ്ങള്‍, ചോളം, പരുത്തി വിളകള്‍ എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) വാങ്ങുന്നത് ഉള്‍പ്പെടുന്ന പഞ്ചവത്സര പദ്ധതി കേന്ദ്രം അവതരിപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ഡ, പിയൂഷ് ഗോയൽ, നിത്യാനന്ദ റായ് എന്നിവരാണ് ചർച്ചകളിൽ പങ്കെടുത്തത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമെത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരുമായി നടന്ന കഴിഞ്ഞ മൂന്ന് ചർച്ചകളും പരാജയമായിരുന്നു.
നിലവിൽ പഞ്ചാബ്- ഹരിയാന അതിർത്തിയിലുള്ള ശംഭു, ഖനൗരി പോയിന്റുകളിലാണ് കർഷകർ താമസിക്കുന്നത്. ഡൽഹി ചലോ മാർച്ചിൽ നിന്ന് പിന്മാറാൻ കർഷകർക്കുമേൽ കനത്ത സമ്മർദ്ദം തുടരുകയാണ്. ഏത് പ്രതിസന്ധിയും അവഗണിച്ച് മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കർഷക നീക്കം. 2020-21 ലെ കർഷക പ്രതിഷേധത്തിന്റെ അതേ ചൂടിലേയ്ക്കാണ് ഇപ്പോഴത്തെ പ്രതിഷേധവും എത്തുന്നത്. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയുമാണ് ഡൽഹി ചലോ മാർച്ച് നയിക്കുന്നത്.
200-ലധികം കർഷക സംഘടനകളാണ് ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യതലസ്ഥാനം ലക്ഷ്യമിട്ട് മാര്‍ച്ച് നടത്തുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ച നിയമം, വായ്പ എഴുതിത്തള്ളല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഈ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭം.

































