എൻഡിഎ വിടാൻ 2022-ൽ ശ്രമിക്കുന്നതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡി പാർട്ടി മേധാവികളായ ലാലു പ്രസാദിനോടും റാബ്‌റി ദേവിയോടും മുൻകാല വഞ്ചനകൾക്ക് മാപ്പ് ചോദിച്ചിരുന്നതായി ആർജെഡി നേതാവും ലാലു- റാബ്‌റി ദമ്പതികളുടെ മകനുമായ തേജസ്വി യാദവ് വെള്ളിയാഴ്ചയാണ് കാര്യം വ്യക്തമാക്കി തേജസ്വി രംഗത്തെത്തിയത്. മാപ്പ് ചോദിച്ചതിന് ശേഷം നിതീഷ് കുമാർ തൻ്റെ പാർട്ടിയെ പിളർത്താനും തൻ്റെ എംഎൽഎമാരെ പിന്തിരിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് അവരോട് പറഞ്ഞിരുന്നതായും തേജസ്വി യാദവ് വ്യക്തമാക്കിയതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നിതീഷ് കുമാർ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് 2022 ഓഗസ്റ്റിലാണ്. തുടർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ആർജെഡിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു. തേജസ്വി യാദവ് ഡെപ്യൂട്ടി ആയി സത്യപ്രതിജ്ഞ ചെയ്തപ്പോൾ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. എന്നാൽ കഴിഞ്ഞ മാസം വീണ്ടും നിതീഷ് കുമാർ കൂറുമാറാൻ തീരുമാനിക്കുകയും എൻഡിഎയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാൻ ഒമ്പതാം തവണയും സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു.
നിതീഷ് കുമാറിനെ വിശ്വസിക്കാൻ ആർജെഡി തീരുമാനിച്ചപ്പോൾ അതൊരു ത്യാഗം ചെയ്യൽ ആയിരുന്നു എന്നും തേജസ്വി യാദവ് വ്യക്തമാക്കി. “ആദ്യം ഞങ്ങൾ അദ്ദേഹത്തെ വീണ്ടും വിശ്വസിക്കാൻ തയ്യാറായില്ല. എന്നാൽ ആ രാജ്യത്തുടനീളമുള്ള നേതാക്കളുമായി ചർച്ചകൾ നടന്നിരുന്നു, ബിജെപിക്കെതിരായ പോരാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഞങ്ങൾ ഇക്കാര്യം സമ്മതിക്കണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. അതിനാൽ ഞങ്ങൾ ഒരു ത്യാഗം ചെയ്തു´´- മുൻ ബിഹാർ ഉപമുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ബിഹാറിലെ മൊഹാനിയയിൽ നടന്ന റാലിയിൽ സംസാരിക്കവേയാണ് തേജസ്വി യാദവ് കാര്യം പറഞ്ഞത്. നിതീഷ് കുമാർ വീണ്ടും കൂറുമാറില്ലെന്ന് ഉറപ്പില്ലെന്നും തേജസി യാദവ് പറഞ്ഞു. ആർജെഡി പിന്തുണയ്ക്കണമെങ്കിൽ ജനങ്ങൾക്ക് സർക്കാർ ജോലി നൽകണമെന്ന് താൻ ഉപമുഖ്യമന്ത്രിയായിരിക്കുമ്പോൾ നിതീഷ് കുമാറിനോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

































